‘തകര’ വീണ്ടും, ചെല്ലപ്പനാശാരിയായി നെടുമുടി!

WEBDUNIA|
PRO
നീലത്താമര, രതിനിര്‍വേദം എന്നീ സിനിമകള്‍ റീമേക്ക് ചെയ്യാന്‍ കാരണക്കാരന്‍ ജി സുരേഷ്കുമാര്‍ എന്ന നിര്‍മ്മാതാവാണ്. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ സുരേഷ് ഈ ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ഹിറ്റായപ്പോള്‍ രതിനിര്‍വേദം മെഗാഹിറ്റായി മാറി. കേരളക്കരയാകെ ‘രതിച്ചേച്ചി’ തരംഗമായി മാറുകയും ചെയ്തു. ‘അവളുടെ രാവുകള്‍’ ഐ വി ശശി റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തയാണ് പിന്നീടെത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രിയാമണിയും കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കും.

ഇപ്പോള്‍ പുതിയ വാര്‍ത്ത വന്നിരിക്കുന്നു. ഭരതന്‍ - പത്മരാജന്‍ ടീമിന്‍റെ ക്ലാസിക് ചിത്രമായ ‘തകര’, ഐ വി ശശി - പത്മരാജന്‍ ടീമിന്‍റെ ‘ഇതാ ഇവിടെ വരെ’ എന്നീ സിനിമകള്‍ റീമേക്ക് ചെയ്യാന്‍ പോകുന്നു. രണ്ട് ചിത്രങ്ങളും നിര്‍മ്മിക്കുന്നത് സുരേഷ്കുമാര്‍ തന്നെ. ഇതാ ഇവിടെ വരെയുടെ റീമേക്ക് ഐ വി ശശി തന്നെ സംവിധാനം ചെയ്യും.

1980ല്‍ പുറത്തിറങ്ങിയ തകരയില്‍ പ്രതാപ് പോത്തന്‍, സുരേഖ, നെടുമുടി വേണു എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. നെടുമുടി അവതരിപ്പിച്ച ‘ചെല്ലപ്പനാശാരി’ എന്ന കഥാപാത്രം ഏറെ പ്രശംസ ലഭിച്ചതാണ്. കൌതുകകരമായ സംഗതി തകരയുടെ റീമേക്കിലും ചെല്ലപ്പനാശാരിയെ അവതരിപ്പിക്കുന്നത് നെടുമുടി തന്നെയായിരിക്കും എന്നതാണ്.

ബുദ്ധിമാന്ദ്യമുള്ള എന്ന ചെറുപ്പക്കാരനും ഒരു യുവതിയും തമ്മിലുള്ള പ്രണയമായിരുന്നു ‘തകര’യുടെ പ്രമേയം. രതിയും പകയും ചിത്രത്തിന്‍റെ അടിസ്ഥാന ഭാവങ്ങളായിരുന്നു. ഒട്ടേറെ ‘ഇന്‍റിമേറ്റ്’ രംഗങ്ങളാല്‍ വിവാദം സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു തകര.

1977ല്‍ റിലീസ് ചെയ്ത ‘ഇതാ ഇവിടെ വരെ’യില്‍ ജയഭാരതിയും സോമനുമായിരുന്നു പ്രധാന വേഷങ്ങളില്‍. പ്രതികാരദാഹിയായ ഒരു ചെറുപ്പക്കാരന്‍ ഒരു ഗ്രാമത്തിലെത്തുന്നതും അയാളുടെ വരവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമായിരുന്നു ‘ഇതാ ഇവിടെ വരെ’ പറഞ്ഞത്.

രണ്ടു സിനിമകളിലും പരമാവധി പുതുമുഖങ്ങളെ അവതരിപ്പിക്കാനാണ് സുരേഷ്കുമാര്‍ ഒരുങ്ങുന്നത്. തകര ആര് സംവിധാനം ചെയ്യും എന്ന് തീരുമാനിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :