തിരുവിതാംകൂര്‍ മഹാരാജാവായി അനൂപ് മേനോന്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി വിനയന്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 21 ഓഗസ്റ്റ് 2021 (15:15 IST)

ഓണത്തോടനുബന്ധിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് സംവിധായകന്‍ വിനയന്‍.ഇനിയും അറുപതോളം പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്ററുകളും വരുമെന്നും അദ്ദേഹം പറയുന്നു.തിരുവിതാംകൂര്‍ ഭരിച്ച മഹാരാജാവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനൂപ് മേനോന്റെ ക്യാരക്ടര്‍ ലുക്കാണ് പുറത്തുവന്നത്.ഏതു മഹാരാജാവിനെയാണ് അനൂപ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനയന്റെ വാക്കുകളിലേക്ക്

പ്രിയങ്കരരായ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നു കൊള്ളട്ടെ.'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ആദ്യ character poster ഇന്നു റിലീസ് ചെയ്യുകയാണ്. ഇനിയും അറുപതോളം പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്റേഴ്‌സ് ഈ വലിയ ചരിത്ര സിനിമയുടേതായി നിങ്ങളേ പരിചയപ്പെടുത്തേണ്ടതായിട്ടുണ്ട്.പ്രിയ നടന്‍ അനൂപ് മേനോന്‍ അഭിനയിക്കുന്ന, പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ച മഹാരാജാവിന്റെ കഥാപാത്രത്തെയാണ് ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.

ഏതു മഹാരാജാവിനെ ആണ് അനൂപ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ 1810 വരെ അവിട്ടം തിരുന്നാള്‍ മഹാരാജാവായിരുന്നു തിരുവിതാംകൂറിന്റെ ഭരണാധി കാരി.


അതു കഴിഞ്ഞ്1815 വരെ റാണി ഗൗരീ ലക്ഷ്മീഭായി ആയിരുന്നു മഹാറാണി..1829 വരെ ബാലനായിരുന്ന സ്വാതി തിരുനാളിനു വേണ്ടി രാജ്യംഭരിച്ച റാണി ഗൗരി പാര്‍വ്വതി ഭായി തിരുവിതാംകൂറിന്റെ റീജന്റ് ആയിരുന്നു. അതിനു ശേഷം 1846 വരെ സ്വാതി തിരുനാളും 1860 വരെ ഉത്രം തിരുന്നാളും 1880 വരെ ആയില്യം തിരുന്നാളും തിരുവിതാംകൂറിന്റെ മഹാരാജാക്കന്‍മാര്‍ ആയിരുന്നു. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ഓറിയന്റഡ് ഫിലിം ആണങ്കില്‍ കൂടി ഈ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രം കടന്നു പോകുന്നുണ്ട്.

1812 ഡിസംബര്‍ 5ന് റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂറില്‍ അടിമപ്പണിയും, അടിമക്കച്ചവടവും നിര്‍ത്തലാക്കിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നതാണ്. പക്ഷേ തങ്ങളുടെ വയലുകളില്‍ മാടുകളെ പോലെ പണിയെടുപ്പിക്കാന്‍ ഈ അടിമകള്‍ അനിവാര്യമെന്നു തോന്നിയിരുന്ന ചില പ്രമാണികള്‍ ആ നിയമം കാറ്റില്‍ പറത്തിക്കൊണ്ടു മുന്നോട്ടു പോയി. ഒടുവില്‍ 1854 ല്‍ ഉത്രം തിരുന്നാള്‍ മഹാരാജാവിന്റെ ശക്തമായ ഇടപെടല്‍ വീണ്ടും വേണ്ടി വന്നു അടിമക്കച്ചവടം നിര്‍ത്തലാക്കാന്‍. അതു പോലെ താണ ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക് മാറു മറയ്കാനുള്ള അവകാശം നല്‍കിക്കൊണ്ട് 1812ല്‍ തന്നെ റാണി ഗൗരി ലക്ഷ്മിഭായ് വിളംബരം ചെയ്തിട്ടും പിന്നെയും ഒരു നൂറ്റാണ്ടിലേറെ എടുത്തു അധ: സ്ഥിതര്‍ക്ക് ആ അവകാശം വേണ്ടരീതിയില്‍ ഈനാട്ടില്‍ ലഭ്യമാകുവാന്‍.

നമ്മുടെ സാഹിത്യത്തിലോ, സിനിമയിലോ, ഈ വിഷയം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? പത്തൊമ്പതാം നൂറ്റാണ്ട് അതിനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്.എല്ലാവര്‍ക്കും ഒരിക്കല്‍കൂടി എന്റെയും പത്തൊമ്പതാം നൂറ്റാണ്ട് ടീമിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :