സിദ്ധിഖ്-ലാലിന്റെ മനസ്സില്‍ ഉദിച്ച കഥ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്ന് അടിച്ചുമാറ്റിയോ? നാടോടിക്കാറ്റിന് പിന്നിലെ വിവാദം

രേണുക വേണു| Last Modified ബുധന്‍, 4 മെയ് 2022 (16:37 IST)

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് 1987 ല്‍ റിലീസ് ചെയ്ത നാടോടിക്കാറ്റ്. മോഹന്‍ലാലും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വമ്പന്‍ വിജയമായി. ഐക്കോണിക് കഥാപാത്രങ്ങളായ ദാസനും വിജയനും പിറവി കൊള്ളുന്നത് നാടോടിക്കാറ്റിലൂടെയാണ്.

നാടോടിക്കാറ്റ് ഏറെ വിവാദങ്ങളില്‍ ഇടംപിടിച്ച സിനിമ കൂടിയാണ്. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ കഥയാണ് പിന്നീട് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും അടിച്ചുമാറ്റിയതെന്ന് ആരോപണമുണ്ടായിരുന്നു. സിദ്ധിഖ്-ലാലിനെ ലാല്‍ തന്നെ ഒരിക്കല്‍ ഇതേ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.

ഫാസില്‍ സാറിന്റെ വര്‍ഷം 16 എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതിനിടെയാണ് താനും സിദ്ധിഖും നാടോടിക്കാറ്റിന്റെ കഥ ശ്രീനിവാസനോടും സത്യന്‍ അന്തിക്കാടിനോടും പറഞ്ഞതെന്ന് ലാല്‍ പറയുന്നു. ഫാസില്‍ സാറും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നാടോടിക്കാറ്റ് ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുകയായിരുന്നു.

കുറേ ഗുസ്തി ഈ സിനിമയുടെ പേരില്‍ ഉണ്ടായിട്ടുണ്ട്. ഇടയ്‌ക്കെ ചില കല്ലുകടിയൊക്കെ ഉണ്ടായി. ഇനി ആ കുഴി തോണ്ടേണ്ട. നാടോടിക്കാറ്റുമായി ബന്ധപ്പെട്ട് അന്ന് കേസിന് പോകാനൊക്കെ തീരുമാനമെടുത്തതാണ്. ഫാസില്‍ സാറാണ് കേസിനൊന്നും പോകരുതെന്ന് പറഞ്ഞത്. നിങ്ങള്‍ തുടക്കക്കാരല്ലേ, കേസിനൊന്നും പോകണ്ട. നിങ്ങളുടെ ചിന്തകള്‍ ഇവിടെ വില പോകുന്നതാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. അത് മതിയെന്ന് ഫാസില്‍ സാറ് പറഞ്ഞു. ഫാസില്‍ സാര്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ തങ്ങള്‍ കേസിന് പോകുമായിരുന്നെന്നും ലാല്‍ പറയുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ടിവിയില്‍ വന്നാല്‍ ഇപ്പോഴും കാണാറുണ്ടെന്നും ലാല്‍ പറഞ്ഞു. ഭയങ്കര രസമല്ലേ, എനിക്ക് ആ സിനിമ ഇഷ്ടമാണ്. ചിലപ്പോള്‍ തങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ചിത്രം ഇത്ര നന്നാകില്ലായിരുന്നെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :