8 സിനിമ, 8 ഭാവങ്ങൾ; ഇതല്ലേ ശരിക്കും നടനം, ഇതല്ലേ ഫ്ലെക്സിബിലിറ്റി?! - ഇപ്പോഴും അഭിനയം പഠിക്കുന്ന മമ്മൂട്ടിയെന്ന ഇതിഹാസം

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 27 ജനുവരി 2020 (13:01 IST)
മമ്മൂട്ടിയെന്ന നടൻ ആടിത്തീർക്കാത്ത ജീവിതമുണ്ടോയെന്ന് സംശയമാണ്. അത്രയധികം വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച മഹാനടനാണ് മമ്മൂട്ടി. ഓരോ വർഷം കഴിയുമ്പോഴും തന്റെ ഉള്ളിലെ അഭിനേതാവിനെ നിരുത്സാഹപ്പെടുത്താതെ ഇപ്പോഴും അഭിനയപാഠങ്ങൾ പഠിക്കുകയാണ് അദ്ദേഹം.

പ്രായമെത്ര കഴിഞ്ഞാലും വർഷമെത്ര എടുത്താലും മമ്മൂട്ടിയിലെ ‘നടൻ’ പ്രേക്ഷകനെ ത്രസിപ്പിക്കും വിധത്തിൽ പുത്തൻ‌ഭാവത്തിൽ, പുത്തൻ രൂപത്തിൽ ഇപ്പോഴും നിറഞ്ഞാടുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2019ഉം 2020ലെ തുടക്കവും. വിമർശനമുന്നയിക്കുന്നവർക്ക് മുന്നിലേക്ക് ആരാധകർ ചൂണ്ടിക്കാട്ടുന്നത് തെളിവുകളാണ്. സത്യങ്ങളാണ്.

ഇക്കഴിഞ്ഞ 13 മാസങ്ങൾകൊണ്ട് അത്രയും വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴും മാസ്, ക്ലാസ്, റിയലിസ്റ്റിക്, ബയോപിക്, ചരിത്രസിനിമ തുടങ്ങിയവയുടെ ഭാഗമാവുക എന്നത് കഴിയുക എന്നത് മൂന്ന് പതിറ്റാണ്ടായി സിനിമയിൽ നിലയുറപ്പിച്ചിരിക്കുന്ന മറ്റ് പല താരങ്ങൾക്ക് അസാധ്യമായ കാര്യമാണ്.

ഒരേ രീതിയിലുള്ള കഥകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതല്ല ഒരു നടന്റെ വിജയം. വ്യത്യസ്തമായ, പല തരത്തിലുള്ള പ്രേക്ഷകനേയും സം‌തൃപ്തിപ്പെടുത്താൻ ഒരു നടന് കഴിയുന്നുണ്ടെങ്കിൽ അതാണ് വിജയം. കഥയുടെ മൂല്യം അറിഞ്ഞ സിനിമകളും അതേസമയം ആഘോഷം ആക്കാനുള്ള സിനിമകളും ഉണ്ടെന്നുള്ളത് ആണ് ഈ നടന്റെ വിജയം. ശെരിക്കും ഇതല്ലേ നടനം. ഇതല്ലേ ഫ്ലെക്സിബിലിറ്റി. പേരൻപ് മുതൽ ഷൈലോക്ക് വരെ അത് തന്നെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

കഥാപാത്രം മാറുമ്പോൾ മമ്മൂട്ടിയും മാറും. തന്നിലേക്ക് കഥാപാത്രത്തെ ആവാഹിക്കാതെ, ആ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്ന് അഭിനയിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഭാഷകൾക്ക് അതീതമായി ആ നടനം ഇപ്പോഴും പ്രേക്ഷകനെ വിസ്മയിപ്പിക്കുകയാണ്. അമുദവനായും വൈ എസ് ആറായും ഒക്കെ.

പേരൻപിലെ അമുദവന്റെ ഒരു അംശം പോലും ഷൈലോക്കിലെ ബോസിനില്ല. യാത്രയിലെ വൈ എസ് ആറുമായി യാതോരു സാമ്യതയുമില്ലാത്ത പോക്കിരിയാണ് മധുരരരാജയിലെ രാജ. ഉണ്ടയിലെ പേടിത്തൊണ്ടനായ മണി സാർ തന്നെയാണോ മാമാങ്കത്തിലും ഗാനഗന്ധർവ്വനിലുമൊക്കെ അഭിനയിച്ചതെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ നാമൊന്നും സംശയിക്കും. കാരണം, ഇവർ തമ്മിൽ പരോക്ഷമായോ പ്രത്യേക്ഷത്തിലോ ആകെയുള്ള ബന്ധം, ഇവർക്കെല്ലാം ജീവൻ നൽകിയത് മമ്മൂട്ടിയാണെന്നത് മാത്രമാണ്.

ഒന്നും അവസാനിച്ചിട്ടില്ല. 2020ന്റെ തുടക്കം മാത്രമാണിപ്പോൾ കാണുന്നത്. തന്റെ ആവനാഴിയിലെ അമ്പുകൾ അവസാനിച്ചിട്ടില്ലെന്നും ഇനിയും ഒന്നല്ല, ഒട്ടനവധി യുദ്ധങ്ങൾക്കായി അവ മൂർച്ഛ കൂട്ടി കാത്തിരിക്കുകയാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മമ്മൂട്ടിയെന്ന മഹാനടൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :