അയ്യപ്പന്‍ നായര്‍ മമ്മൂട്ടിയായിരുന്നു, കോശി കുര്യന്‍ ബിജു മേനോനും ! അയ്യപ്പനും കോശിയും അങ്ങനെയായിരുന്നെങ്കില്‍ ?

രേണുക വേണു| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (09:57 IST)

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലയിലെല്ലാം മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ കലാകാരനാണ് സച്ചി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമായിരുന്നു. അയ്യപ്പനും കോശിയുമാണ് സച്ചി അവസാനമായി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം. പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. എന്നാല്‍, ഈ സിനിമയില്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെയാണ്. കോശിയായി ബിജു മേനോനും. സച്ചിയുടെ ഭാര്യ സിജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനോരമ ന്യൂസിന് നല്‍കിയ പഴയൊരു അഭിമുഖത്തിലാണ് സിജി അയ്യപ്പനും കോശിയും സിനിമയെ കുറിച്ച് തുറന്നുപറഞ്ഞത്.

'അയ്യപ്പനും കോശിയും എഴുതി തുടങ്ങുമ്പോള്‍ അയ്യപ്പന്‍ നായര്‍ മമ്മൂക്കയും കോശി ബിജു മേനോനും ആയിരുന്നു. പക്ഷേ, ഇതിന്റെ ക്ലൈമാക്സ് എഴുതി വരുമ്പോള്‍ സച്ചി പറഞ്ഞു ഇല്ല ഫൈറ്റ് എനിക്ക് റോ ഫൈറ്റ് തന്നെ വേണമെന്ന്. ഫൈറ്റിന് ഡ്യൂപ്പിനെ വച്ചാലോ എന്നു ഞാന്‍ സച്ചിയോട് ചോദിച്ചു. സച്ചി വായിക്കുന്ന ഓരോ സീനും ഞാന്‍ കണ്ടിരുന്നത് അയ്യപ്പന്‍ നായര്‍ മമ്മൂക്കയായിട്ടാണ്. പക്ഷേ, ക്ലൈമാക്സ് സീന്‍ ബുദ്ധിമുട്ടാണെന്നും തുടര്‍ച്ചയായ ലൈവ് ഫൈറ്റാണ് ചെയ്യാനുള്ളത്. അതുകൊണ്ട് ബിജു മേനോനെയും പൃഥ്വിരാജിനെയും വച്ച് ചെയ്യാമെന്ന് സച്ചി പറഞ്ഞു. രാജു അത് ചെയ്യുമോ എന്ന് ഞാന്‍ സച്ചിയോട് ചോദിച്ചു. രണ്ട് കഥാപാത്രങ്ങളും രാജുവിന്റെ മുന്നില്‍ വയ്ക്കും, രാജു ഇഷ്ടമുള്ള കഥാപാത്രം എടുക്കട്ടെ എന്നാണ് സച്ചി എന്നോട് മറുപടി പറഞ്ഞത്. രാജു ഏത് എടുക്കുമെന്ന് ഞാന്‍ സച്ചിയോട് ചോദിച്ചു. അന്നേ സച്ചി പറഞ്ഞു കോശിയെ തന്നെയായിരിക്കും പൃഥ്വിരാജ് എടുക്കുകയെന്ന്,' സിജി പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :