തുടക്കവും ഒടുക്കവും മോഹന്‍ലാലിനൊപ്പം; കെ.വി.ആനന്ദിന്റെ നിര്യാണത്തില്‍ വിതുമ്പി സിനിമാലോകം

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (10:02 IST)

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പമാണ് അന്തരിച്ച സംവിധായകനും ഛായാഗ്രഹകനുമായ കെ.വി.ആനന്ദിന്റെ തുടക്കവും ഒടുക്കവും. ഫോട്ടോ ജേര്‍ണലിസ്റ്റായി കരിയര്‍ ആരംഭിച്ച ആനന്ദ് പിന്നീട് സിനിമാ ലോകത്തേക്ക് എത്തുകയായിരുന്നു. ഛായാഗ്രഹകനായ പി.സി.ശ്രീറാമിന്റെ സഹായിയായിട്ടാണ് സിനിമ ലോകത്ത് ആനന്ദ് പിച്ചവയ്ക്കുന്നത്. പിന്നീടങ്ങോട്ട് ഏവരെയും അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയായിരുന്നു.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം തേന്മാവിന്‍ കൊമ്പത്തിലൂടെ ആനന്ദ് സ്വതന്ത്ര ഛായാഗ്രഹകനായി. ഇതേ കൂട്ടുക്കെട്ടിനൊപ്പം മിന്നാരത്തിലും ചന്ദ്രലേഖയിലും തന്റെ പ്രതിഭ തെളിയിക്കാന്‍ ആനന്ദിന് സാധിച്ചു. തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ അവാര്‍ഡ് നേടി.

തുടക്കവും ഒടുക്കവും മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയ്‌ക്കൊപ്പം ആയിരുന്നു. ആനന്ദ് അവസാനമായി ഛായാഗ്രഹണം നിര്‍വഹിച്ചത് മോഹന്‍ലാല്‍-സൂര്യ കൂട്ടുക്കെട്ടില്‍ പിറന്ന കാപ്പാന്‍ എന്ന ചിത്രത്തിലാണ്.

ആനന്ദിന്റെ വിയോഗത്തില്‍ മോഹന്‍ലാല്‍ അനുശോചനം രേഖപ്പെടുത്തി. 'കണ്‍മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, ഞങ്ങളുടെ മനസില്‍ എന്നും ഉണ്ടാകും,' മോഹന്‍ലാല്‍ പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയില്‍ വച്ചായിരുന്നു ആനന്ദിന്റെ അന്ത്യം. 54 വയസായിരുന്നു. അയണ്‍, കോ, മാട്രാന്‍, കാവന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :