ലാലിൻ്റെ ഡേറ്റ് ഇനി ചോദിക്കുന്നില്ലെന്ന് കരുതി, പക്ഷേ ഇരുവരിലെ പ്രകടനം കണ്ട് ഭ്രമിച്ച് പോയി: മോഹൻലാലുമായുള്ള പിണക്കത്തിൻ്റെ മഞ്ഞുരുകിയ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (20:00 IST)
മലയാള പ്രേക്ഷകരെ എക്കാലവും രസിപ്പിച്ചിട്ടുള്ളവയാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിൽ പിറന്ന സിനിമകൾ. ടിപി ബാലഗോപാലൻ എംഎ, നാടോടിക്കാറ്റ്,ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, വരവേൽപ്പ് എന്ന് തുടങ്ങി വലിയ ഒരു നിര ഹിറ്റ് ചിത്രങ്ങൾ ഈ കോമ്പിനേഷനിൽ വന്നിട്ടുണ്ട്. എന്നാൽ ഇടക്കാലത്ത് മോഹൻലാലുമായി തനിക്ക് ഒരു പിണക്കമുണ്ടായതായി സത്യൻ അന്തിക്കാട് പറയുന്നു.


താനത് അറിഞ്ഞിരുന്നില്ലെന്നാണ് മോഹൻലാൽ ഇതേ പറ്റി പറഞ്ഞത്. എനിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നത് പണ്ട് ഗാന്ധിനഗറിൻ്റെ സമയത്തോ,സന്മനസുള്ളവർക്ക് സമാധാനത്തിൻ്റെ സമയത്തോ മോഹൻലാലിൻ്റെ ഡേറ്റ് എനിക്ക് വേടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ ഒരു താരമായി ലാൽ ഉയർന്നതോടെ ലാൽ ഈ വ്യവസായത്തിൻ്റെ ഒരു ഘടകമായി മാറി. ഞാൻ ആഗ്രഹിക്കുന്ന സമയത്ത് ലാലിനെ കിട്ടാതെ വന്നതോടെ എനിക്കും അത് പ്രയാസമായി മാറി.

അതോടെ മോഹൻലാലിനെ ഒഴിവാക്കിയേക്കാം എന്ന് ഞാൻ കരുതി. അങ്ങനെയാണ് ജയറാമിനെ നായകനാക്കി മഴവിൽക്കാവടി,സന്ദേശം എന്ന് തുടങ്ങി ചിത്രങ്ങൾ സംഭവിക്കുന്നത്. എന്നാൽ ഇതിനിടയിൽ 12 വർഷക്കാലം കടന്നുപോയത് ഞാനറിഞ്ഞില്ല. ഒരിക്കൽ ഇന്നസെൻ്റ് എന്താണ് മോഹൻലാലുമായി ചെയ്യാത്തത് എന്ന് ചോദിക്കുമ്പോഴാണ് ഞാൻ അതിനെ പറ്റി ആലോചിക്കുന്നത്. മോഹൻലാൽ പറയുന്നത് സത്യേട്ടൻ പിണങ്ങിയത് ഞാനറിഞ്ഞിരുന്നില്ല എന്നാണ്.

ആ പിണക്കം മാറിയത് ഒരു രസമാണ്. ലാലിനെ വിട്ടേക്കാം ഞാൻ എൻ്റെ സിനിമകളുമായി പോയേക്കാം എന്ന് തന്നെ ഞാൻ കരുതി. ആ സമയത്താണ് എന്ന സിനിമ പുറത്തിറങ്ങിയത്. അത് കുടുംബത്തോടോപ്പം ഞാൻ കണ്ടു. ഇരുവരിലെ ലാലിൻ്റെ പ്രകടനം കണ്ടപ്പോൾ ഞാൻ ഭ്രമിച്ച് പോയി. ഞാനും ലാലും തമ്മിൽ ഫോൺ വിളിക്കാത്ത കാലമാണ്. സിനിമ കഴിഞ്ഞ വഴിയെ ഞാൻ ലാലിനെ വിളിച്ചു.

ലാൽ ഗോവയിൽ ഒരു പടത്തിൻ്റെ ഷൂട്ടിലായിരുന്നു. ശ്രീനിവാസൻ്റെ മുറിയിലേക്കാണ് ഞാൻ വിളിച്ചത്. മോഹൻലാൽ അടുത്തമുറിയിലുണ്ട് ഉറങ്ങിയിട്ടുണ്ടാകും എന്ന് ശ്രീനി. കാര്യം പറഞ്ഞപ്പോൾ ഉറങ്ങിയാലും വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞു ശ്രീനിവാസൻ. അങ്ങനെ ലാലിനോട് ആ സിനിമ കണ്ടതിന് ശേഷം ഞാൻ എൻ്റെ സ്നേഹം അറിയിച്ചു. അതോട് കൂടിയാണ് മഞ്ഞുരുകിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :