ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ അന്ന് സമ്മര്‍ദം ചെലുത്തിയത് പൃഥ്വിരാജും ആസിഫും രമ്യയും; സമ്മതം മൂളി മമ്മൂട്ടിയും മോഹന്‍ലാലും

രേണുക വേണു| Last Modified ശനി, 8 ജനുവരി 2022 (16:54 IST)

നടിയെ ആക്രമിച്ച കേസ് പൊതുമധ്യത്തില്‍ വലിയ ചര്‍ച്ചയാകുന്നത് നടന്‍ ദിലീപിന്റെ അറസ്റ്റിന് ശേഷമാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ദിലീപ് അറസ്റ്റിലായതും ജയില്‍വാസം അനുഭവിച്ചതും. ദിലീപിന്റെ അറസ്റ്റിനു മുന്‍പ് തന്നെ താരത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അപ്പോള്‍ താരസംഘടന ദിലീപിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. തങ്ങള്‍ക്ക് ദിലീപിനെ വിശ്വാസമാണെന്നായിരുന്നു സിദ്ധിഖ്, മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു എന്നിവരുടെ നിലപാട്.

ദിലീപ് അറസ്റ്റിലായതോടെ പല താരങ്ങളും പ്രതിരോധത്തിലായി. അന്ന് ദിലീപിനെ പിന്തുണച്ചവരെല്ലാം വെട്ടിലാകുന്ന അവസ്ഥയായി. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ താരത്തെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാന്‍ യുവതാരങ്ങള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, താരസംഘടനയില്‍ ശക്തനായ ദിലീപിനെ തൊടാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ വമ്പന്‍മാര്‍ വരെ ഭയപ്പെട്ടു.

മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഒടുവില്‍ ദിലീപിനെ പുറത്താക്കാന്‍ തീരുമാനമായത്. അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരാന്‍ പൃഥ്വിരാജാണ് അന്ന് മമ്മൂട്ടിയോട് ആവശ്യപ്പെട്ടത്. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് പൃഥ്വിരാജും ആസിഫ് അലിയും രമ്യ നമ്പീശനുമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഇതിനെ പിന്തുണച്ചു. ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കുകയാണ് ഉചിതമെന്ന് മമ്മൂട്ടി തീരുമാനിച്ചു. അല്ലെങ്കില്‍ സംഘടനയ്ക്ക് അത് ദോഷം ചെയ്യുമെന്നായിരുന്നു മമ്മൂട്ടിയുടെ നിലപാട്. ഒടുവില്‍ എക്സിക്യൂട്ടീവ് യോഗത്തിലെ തീരുമാനം മമ്മൂട്ടി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :