'അമ്മയും മകനും പോലെ ഞങ്ങള്‍ ഒരുപാട് അടുത്തു,ഈ വിയോഗം ഒരുപാട് വിഷമത്തിലാക്കി';സുബ്ബലക്ഷ്മിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഛായാഗ്രാഹകന്‍ പ്രേംജി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (10:20 IST)
നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഛായാഗ്രാഹകന്‍ പ്രേംജി. അമ്മയും മകനെയും പോലെ ആയിരുന്നു തങ്ങളെന്നും തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് സുബ്ബലക്ഷ്മിയെ കണ്ടതെന്നും പ്രേംജി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പ്രേംജിയുടെ വാക്കുകളിലേക്ക്

എന്റെ സുബ്ബലക്ഷ്മി അമ്മ യാത്രയായി. ഷൂട്ടിങ് കഴിഞ്ഞ് പോകുന്ന ദിവസം എനിക്ക് ഒരു ഷര്‍ട്ട് സര്‍പ്രൈസായി കൊണ്ടുവന്നു തന്ന ആ നിമിഷം ഒരിക്കലും ഞാന്‍ മറക്കില്ല അമ്മേ. പിന്നീടുള്ള പല തിരക്കുകള്‍ക്കിടയില്‍ അമ്മ എന്നെ വിളിച്ച് എന്റെ അന്വേഷണം ചോദികുമ്പോള്‍ എന്റെ വീട്ടിലെ ഒരംഗമായി അമ്മ മാറിയിരുന്നു. എനിക്ക് അമ്മേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം തന്ന ആ നിമിഷം മുതല്‍ എനിക്ക് ഒരുപാട് സന്തോഷം മനസ്സില്‍ കുന്നോളം ഉണ്ടായി. തിരുവനന്തപുരത്തെ അമ്മയുടെ ഫ്‌ലാറ്റില്‍ വരുമ്പോള്‍ എനിക്ക് തരുന്ന സ്വീകരണം ഒരിക്കലും മറക്കാന്‍ സാധിക്കില്ല എനിക്ക്.സിനിമാ സെറ്റിലെ ആര്‍ട്ടിസ്റ്റുകള്‍ കാണുമ്പോള്‍ ഒരു ഹായ് അല്ലെങ്കില്‍ ഒരു ഹലോ പറഞ്ഞു പോകുന്നതുപോലെ അല്ലായിരുന്നു അമ്മ എനിക്ക്.

ഒരിക്കല്‍ കഥ പറയുവാന്‍ ഞാന്‍ അമ്മയുടെ ലൊക്കേഷനില്‍ വന്നപ്പോള്‍ എന്നെ അടുത്തിരുത്തി. നമ്മള്‍ ആദ്യം പരിചയപ്പെട്ടപ്പോള്‍ അമ്മ പറഞ്ഞു നിന്റെ ലൊക്കേഷനില്‍ ഞാന്‍ ഉണ്ടാകും, മോനെ നീ തീയതി അറിയിച്ചാല്‍ മാത്രം മതിയെന്ന്.

എന്തോ ഒരു അമ്മയും മകനും പോലെ ഞങ്ങള്‍ ഒരുപാട് അടുത്തു. ഒരുപാട് സിനിമാക്കാര്യങ്ങള്‍ എല്ലാം സംസാരിച്ചു. ഇടയ്ക്കിടയ്ക്ക് കാണുമായിരുന്നു, വലിയ സ്‌നേഹമായിരുന്നു അമ്മക്ക്. അമ്മയുടെ ഈ വിയോഗം എന്നെ ഒരുപാട് വിഷമത്തിലാക്കി, എനിക്ക് കാണണമെന്നുണ്ട്. പക്ഷേ ഞാന്‍ കാണാന്‍ വരില്ല അമ്മേ, ജീവനില്ലാത്ത അമ്മയുടെ ശരീരം ഞാന്‍ കണ്ടാല്‍ എന്റെ മനസ്സില്‍ അമ്മ മരിച്ചു, അല്ലാത്തപക്ഷം അമ്മ ഈ ഭൂമിയില്‍ എവിടെയോ ഉണ്ട് എന്ന് ഞാന്‍ വിശ്വസിച്ചോളാം.ഒരിക്കല്‍ ഈ ഭൂമിയോട് യാത്ര പറഞ്ഞ് ഞാനും വരുമ്പോള്‍ ഞാന്‍ എന്റെ അമ്മയുടെ അടുത്തു വരും വീണ്ടും ഒരു കഥ പറയുവാന്‍...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :