'ആശുപത്രിയുടെ വെളിയില്‍ പടികളിലാണ് സുകുമാരിയമ്മയുടെ മൃതദേഹം കിടക്കുന്നത്'; ആ പയ്യനെ അടിക്കാന്‍ തോന്നിയെന്ന് അനൂപ് മേനോന്‍

രേണുക വേണു| Last Modified ശനി, 26 മാര്‍ച്ച് 2022 (14:25 IST)

മലയാളത്തിന്റെ പ്രിയങ്കരിയായ അമ്മയാണ് സുകുമാരിയമ്മ. 2013 മാര്‍ച്ച് 26 നാണ് സുകുമാരി അന്തരിച്ചത്. സുകുമാരിയമ്മയുടെ മരണത്തിനു ശേഷമുള്ള അനുഭവം പണ്ട് നടന്‍ അനൂപ് മേനോന്‍ വിവരിച്ചിട്ടുണ്ട്.

'വര്‍ഷങ്ങള്‍ക്കുമുമ്പ് സുകുമാരിയമ്മയുടെ മരണം. ശവദാഹം നടക്കുന്ന സമയത്ത് ഞാനും കൃഷ്ണ എന്ന ആര്‍ട്ടിസ്റ്റും മാത്രമേ ഉള്ളൂ. ബാക്കി അമ്മയുടെ മെമ്പേഴ്‌സ് ഒക്കെ വന്നിട്ട് പോയി. ചിതയിലേക്ക് എടുത്തു കിടത്തിയ സമയത്ത് അവിടെ ഒരു പയ്യനാണ് അത് ചെയ്യുന്നത്. അവന്‍ മദ്യപിച്ചിട്ടുണ്ട്. അയാളെയും തെറ്റുപറയാന്‍ പറ്റില്ല, അത്തരമൊരു സാഹചര്യത്തിലാണ് അയാള്‍ ജോലി നോക്കുന്നത്. അവന്‍ സുകുമാരിയമ്മയുടെ ശരീരം നോക്കിയിട്ട് അത് എടുത്ത് മാറ്റ്, റോള്‍ നമ്പര്‍ തെറ്റാണ് എന്നു പറഞ്ഞു. എനിക്ക് അവനെ തല്ലാന്‍ തോന്നി. ഇതുപോലെയാണ് നാം ഓരോരുത്തരും. ആശുപത്രിയില്‍ ഞാനും മമ്മൂക്കയും, ലാലേട്ടനും, മീരയും, നന്ദുവും എല്ലാവരും ഉണ്ടായിരുന്നു. സുകുമാരിയമ്മയെ മോര്‍ച്ചറിയില്‍ നിന്ന് കൊണ്ടുവരുന്ന സമയമാണ്. ആംബുലന്‍സിന്റെ അകത്തു നിന്നല്ല അടിയിലെ തട്ടില്‍ നിന്നാണ് സുകുമാരിയമ്മയുടെ മൃതദേഹം എടുത്ത് വെളിയിലേക്ക് ഇടുന്നത്. റോയല്‍പേട്ട ആശുപത്രിയുടെ വെളിയില്‍ പടികളിലാണ് സുകുമാരിയമ്മ കിടക്കുന്നത്,' അനൂപ് മേനോന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :