'ലൈന്‍ അടിക്കാനും വായ് നോക്കാനും ആരുമില്ല, ബിഗ് ബോസ് ഒന്നാം സീസണില്‍ പ്രശ്‌നങ്ങള്‍ കുറവ്, ഷോയിലേക്ക് എത്തിയതിനെക്കുറിച്ച് നടി ശ്വേത മേനോന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഫെബ്രുവരി 2024 (09:08 IST)
ശ്വേത മേനോന്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു. പലരും വിജയി ആകുമെന്ന് കരുതിയെങ്കിലും ശ്വേത മത്സരാര്‍ത്ഥിയാകുമ്പോള്‍ തന്നെ ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചിരുന്നു.താന്‍ അവസാനം വരെ നിലനില്‍ക്കില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചാണ് നടി ബിഗ് ബോസ് വീട്ടിലേക്ക് കേറി ചെന്നത്.

പതിമൂന്നാമത്തെ മത്സരാര്‍ത്ഥിയായി ബിഗ് ബോസ് വീട്ടിലേക്ക് എത്തുവാനായിരുന്നു ആദ്യം ശ്വേതയോട് പറഞ്ഞത്. എന്നാല്‍ ആദ്യ മത്സരാര്‍ത്ഥിയായി പോകുവാന്‍ നടിയോട് പിന്നീട് അവര്‍ ആവശ്യപ്പെടുകയായിരുന്നു. അത് തന്നെ ആശങ്കയിലാക്കിയെന്ന് ശ്വേത തുറന്നുപറയുന്നു.

ഇതുവരെയും താന്‍ ബിഗ് ബോസ് എപ്പിസോഡുകള്‍ ഒന്നും കണ്ടിട്ടില്ലെന്നും നടി പറയുന്നു. മറ്റ് സീസണുകളെ അപേക്ഷിച്ച് ഒന്നാം സീസണില്‍ അധികം പ്രശ്‌നം ഉണ്ടായിരുന്നില്ലെന്ന് പറയുന്ന ശ്വേത അതിനുള്ള കാരണവും വെളിപ്പെടുത്തി.

'ബിഗ് ബോസ് എപ്പിസോഡുകളൊന്നും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. പതിമൂന്നാമത്തെ മത്സരാര്‍ത്ഥിയായി എന്നെ കയറ്റുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നു. ഞാന്‍ വളരെ റിലാക്‌സായിട്ട് വാനില്‍ ഇരിക്കുകയായിരുന്നു. അങ്ങോട്ട് പോയാല്‍ തന്നെ രണ്ടാഴ്ച കൊണ്ട് പുറത്ത് വരുമെന്നായിരുന്നു ഞാന്‍ കരുതിയത്. പെട്ടെന്നാണ് അവര്‍ വിളിച്ച് ഞാനാണ് ആദ്യ മത്സരാര്‍ത്ഥിയായി പോകുന്നതെന്ന് പറഞ്ഞത്. അതോടെ ഞാന്‍ ചെറുതായി ആശങ്കയിലായി.അന്നത്തെ ബിഗ് ബോസ് താരങ്ങളെല്ലാം അടങ്ങിയ ഒരു ഗ്രൂപ്പുണ്ട്. പലരുമായി ബന്ധമുണ്ട്. അന്ന് പലരേയും അറിയുമായിരുന്നില്ല. വ്യക്തിപരമായി അറിയുന്നത് അനൂപിനേയും പേര്‍ളി മാണിയേയുമായിരുന്നു. രഞ്ജിനുമായി അതിന് മുമ്പ് രണ്ടോ മൂന്നോ ഷോ ചെയ്തിരുന്നു. എന്റെ പ്രധാന പ്രശ്‌നം എന്ന് പറയുന്നത്, ലൈന്‍ അടിക്കാനും വായ് നോക്കാനുമായിട്ട് ആരുമില്ല എന്നതായിരുന്നു.പലരും വിചാരിച്ചത് ഞാനായിരുന്നു ജയിക്കുക എന്നുള്ളത്. എനിക്ക് അറിയാമായിരുന്നു ഞാന്‍ അവസാനം വരെ നിലനില്‍ക്കില്ലെന്ന്. എന്ത് തന്നെയായാലും ബിഗ് ബോസ് ഒരു മനോഹരമായ ഷോയാണ്. ഞാന്‍ അധികവും കിച്ചണിലായിരുന്നു. മറ്റ് സീസണുകളെ അപേക്ഷിച്ച് ഒന്നാം സീസണില്‍ അധികം പ്രശ്‌നം ഉണ്ടായിരുന്നില്ല. എല്ലാവരും അവരുടേതായ രീതിയില്‍ പക്വത ഉള്ളവരായിരുന്നു',-ശ്വേത മേനോന്‍ പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :