ഷണ്‍‌മുഖ ദാസിന് നാടിന്റെ വിട; ഓര്‍മ്മയാ‍യത് സൌമ്യതയുടെ രാഷ്ടീയ സാന്നിധ്യം

WEBDUNIA|
PRO
PRO
മുന്‍‌മന്ത്രി എസി ഷണ്‍‌മുഖ ദാസിന് നാടിന്റെ വിട. ഷണ്‍‌മുഖ ദാസിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് സൌമ്യതയുടെ രാഷ്ട്രീയ സാന്നിധ്യമാണ്. 1969 മുതല്‍ എണ്ണമറ്റ പിളര്‍പ്പുകളെ അതിജീവിച്ചപ്പോഴും പിരിഞ്ഞ സുഹൃത്തുക്കളെപ്പറ്റി വ്യക്തിപരമായി മോശമായ ഒരു പരാമര്‍ശവും നടത്തിയില്ല. എതിര്‍ചേരിയിലുള്ളവരുമായുള്ള നല്ല സുഹൃത് ബന്ധം എല്ലാക്കാലത്തും അദ്ദേഹം കാത്തുസൂക്ഷിച്ചു.

ആദര്‍ശ മുറുമുറുപ്പ് പൊട്ടിത്തെറിയായി കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുകളായി കലാശിച്ചപ്പോള്‍ ഉറ്റ സുഹൃത്തുക്കളെല്ലാം രാഷ്ട്രീയത്തില്‍ ഷണ്‍മുഖദാസിന്റെ എതിരാളികളായി. എന്നാല്‍ വിദ്യാര്‍ഥികാലഘട്ടം മുതല്‍ തളിരിട്ട ആഴമേറിയ സൗഹൃദച്ചങ്ങല മുറിച്ചുമാറ്റാന്‍ ഒരു പിളര്‍പ്പുകള്‍ക്കുമായില്ല.

എകെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, ഷണ്‍മുഖദാസ്, പിസി ചാക്കോ, വിഎം സുധീരന്‍, കടന്നപ്പള്ളി തുടങ്ങിയവര്‍ ഒരുമിച്ച് കെഎസ് യുവിലൂടെയാണ് വളര്‍ന്നുവന്നത്. എന്നാല്‍ ഷണ്‍‌മുഖദാസ് പിന്നീട് എതിര്‍‌ചേരിയിലായി. 1978-ലെ കോണ്‍ഗ്രസ് പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിക്കെതിരായി കേരളത്തില്‍ ആദ്യം നിലപാടെടുത്ത് മുന്നോട്ടുവന്നവരിലൊരാളായിരുന്നു ഷണ്‍മുഖദാസ്. കെ കരുണാകരന്‍, കെജി അടിയോടി, എംപി ഗംഗാധരന്‍ തുടങ്ങിയവര്‍ മറുപക്ഷത്ത്. 1982-ല്‍ എകെ ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും കൂട്ടരും കോണ്‍ഗ്രസ്സിലേക്ക് മടങ്ങിപ്പോവാന്‍ തീരുമാനിച്ചു. വേളി യൂത്ത്‌ഹോസ്റ്റലില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദം. കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോവാനുള്ള നിലപാടിനെ ഷണ്‍മുഖദാസ് ശക്തമായി എതിര്‍ത്തു. ഒടുവില്‍ നിറകണ്ണുകളോടെ സുഹൃത്തുക്കള്‍ വിടചൊല്ലി. പിന്നീട് പല ഘട്ടങ്ങളിലായി പിസി ചാക്കോ, കെപി ഉണ്ണികൃഷ്ണന്‍, കെ ശങ്കരനാരായണ പിള്ള, വിസി കബീര്‍, പി സിറിയക്‌ജോണ്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ ഒന്നൊന്നായി പാര്‍ട്ടിവിട്ടു.

1969-ലെ ആദ്യപിളര്‍പ്പില്‍ കെ ഗോപാലനും എം കമലവും എതിര്‍പക്ഷത്തായി. ഒരു പാര്‍ട്ടിക്കാരായിരുന്നതിനേക്കാളും ഊഷ്മളമായിരുന്നു ഇവരുമായുള്ള ബന്ധം. ആന്റണി പ്രസിഡന്റായിരിക്കെ നടന്ന കെ എസ് യു. സംസ്ഥാന സമ്മേളനത്തില്‍ ഷണ്‍മുഖദാസ് അടുത്ത പ്രസിഡന്റാവണമെന്നായിരുന്നു അന്നത്തെ ഭാരവാഹികളില്‍ പലരുടെയും നിലപാട്. ആന്റണിക്ക് ഒരുവട്ടംകൂടി തുടരാന്‍ താത്പര്യമുണ്ടെന്ന സംശയം എകെ ശശീന്ദ്രനാണ് അന്ന് കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഷണ്‍മുഖദാസിനെ അറിയിച്ചത്. സംഘടനാ ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനിടെ ഷണ്‍മുഖദാസ് നിലപാട് വ്യക്തമാക്കി. കെഎസ് യുവിന്റെ പര്യായമായാണ് ആന്റണി കേരളത്തില്‍ അറിയപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തന്നേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ ആന്റണിയാണെന്ന് പറഞ്ഞ് ഷണ്‍മുഖദാസ് അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ടു. വ്യക്തിബന്ധത്തേക്കാള്‍ വലുതായി അധികാരസ്ഥാനങ്ങളെ കാണാന്‍ ഷണ്‍മുഖദാസിന് ഒരിക്കലും കഴിഞ്ഞില്ല.

കടന്നപ്പള്ളി പാര്‍ട്ടിവിട്ടപ്പോള്‍ കൊച്ചിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് അദ്ദേഹം കൈവശപ്പെടുത്തിയതിനെചൊല്ലി എന്‍സിപിയില്‍ തര്‍ക്കം ഉയര്‍ന്നു. 'നഷ്ടപ്പെട്ട മുത്തിനേക്കാള്‍ വലുതല്ലല്ലോ കൈവിട്ടുപോയ സ്വത്ത്' എന്നായിരുന്നു ചര്‍ച്ചയില്‍ ഷണ്‍മുഖദാസിന്റെ മറുപടി. ഓഫീസിനുവേണ്ടി തര്‍ക്കം വേണ്ടെന്ന ഷണ്‍മുഖദാസിന്റെ നിലപാട് യോഗം അംഗീകരിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ്സിലേക്ക് മടങ്ങാന്‍ കെ മുരളീധരന്‍ തീരുമാനിച്ചപ്പോഴും ഷണ്‍മുഖദാസ് പതറിയില്ല. മുരളീധരന്‍ വന്നതും പോയതും പാര്‍ട്ടിക്ക് ഗുണംചെയ്തു എന്നായിരുന്നു മുരളിയുടെ ഒഴിഞ്ഞുപ്പോക്കിനെക്കുറിച്ചുള്ള ഷണ്‍മുഖദാസിന്റെ പ്രതികരണം. 1978-ലെ പിളര്‍പ്പില്‍ രണ്ടുചേരിയിലായെങ്കിലും ലീഡര്‍ കരുണാകരനുമായി അവസാനംവരെ ആത്മബന്ധം തുടര്‍ന്നു.

1978-മുതല്‍ ഇതുവരെ ഇടതുമുന്നണിയോടൊപ്പം രാഷ്ട്രീയനിലപാടെടുത്ത ഷണ്‍മുഖദാസിനെ വേദനിപ്പിച്ച സംഭവമായിരുന്നു ചെറിയൊരു ഇടവേളയില്‍ മുന്നണിയില്‍നിന്ന് പുറത്തായ സംഭവം. എട്ടുവര്‍ഷം മുന്‍പ് എന്‍സിപിയെ എല്‍ഡിഎഫില്‍നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ ഇതില്‍ പാര്‍ട്ടി ശക്തമായി പ്രതികരിക്കേണ്ടേ എന്ന് പഴയ രാഷ്ട്രീയബന്ധംവെച്ച് ചോദിച്ചു. രാഷ്ട്രീയത്തില്‍ പെരുവഴിയിലകപ്പെട്ട സാഹചര്യമായിരുന്നിട്ടും വ്യക്തിബന്ധത്തിന് കോട്ടംതട്ടുന്ന പരസ്യപ്രതികരണത്തിന് ഷണ്‍മുഖദാസ് തയ്യാറായില്ല.

അഞ്ചുമിനിറ്റ് നീണ്ട മൗനത്തിനുശേഷം ഷണ്‍മുഖദാസ് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു- ''നമ്മള്‍ എടുത്ത രാഷ്ട്രീയ നിലപാടാണ് ശരിയെന്ന് കാലം തെളിയിക്കും. അപ്പോള്‍ ഇടതുമുന്നണിക്ക് നിലപാട് തിരുത്തേണ്ടിവരും'' മൂന്നുവര്‍ഷം നീണ്ടില്ല, ഷണ്‍മുഖദാസും എന്‍സിപിയും വീണ്ടും എല്‍ഡിഎഫ് ഘടകകക്ഷിയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :