പി സി ജോര്‍ജ്ജ് രാജിവച്ചേക്കും, എന്നാല്‍ കോണ്‍ഗ്രസിന് വഴങ്ങില്ല!

തിരുവനന്തപുരം| WEBDUNIA|
PRO
യു ഡി എഫില്‍ നിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത എതിര്‍പ്പ് നേരിടുന്ന പി സി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ജോര്‍ജ്ജ് തന്നെ രാജിപ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് ആരെങ്കിലും ആവശ്യപ്പെട്ടിട്ടല്ലെന്നും താന്‍ സ്വമേധയാ എടുത്ത തീരുമാനമാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു രാജിക്കാണ് ജോര്‍ജ്ജ് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.

അതേസമയം, തനിക്കെതിരെ രംഗത്തെത്തിയിട്ടുള്ള കോണ്‍ഗ്രസ് നേതക്കള്‍ക്കെതിരായ നിലപാട് കര്‍ക്കശമാക്കാനും ജോര്‍ജ്ജ് തയ്യാറെടുക്കുന്നതായാണ് അറിയുന്നത്. ‘എന്നെ ശാസിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരമില്ല’ എന്ന് തുറന്നടിച്ചതിലൂടെ പി സി ജോര്‍ജ്ജ് ഇതിന് തുടക്കമിട്ടിരിക്കുകയാണ്. പി പി തങ്കച്ചനും വി ഡി സതീശനും ടി എന്‍ പ്രതാപനുമെതിരെ കൂടുതല്‍ ശക്തമായ വിമര്‍ശനങ്ങള്‍ ജോര്‍ജ്ജിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പി സി ജോര്‍ജിനെ മാറ്റണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ജോര്‍ജിനെതിരെ കോണ്‍ഗ്രസ് എം എല്‍ എമാരും മന്ത്രിമാരും രംഗത്തെത്തുകയായിരുന്നു. ജോര്‍ജെന്ന വിഴുപ്പുഭാണ്ഡത്തെ ഇനിയും ചുമക്കാനാകില്ലെന്നും ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റും ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവരും ഈ ആവശ്യമുന്നയിച്ചു.

രാവിലെ നിയമസഭ ചേര്‍ന്നപ്പോള്‍ ജോര്‍ജിനെതിരെ പ്ലക്കാര്‍ഡുകളുമായി ഇടത് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജോര്‍ജിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിയ്ക്കും മുഖ്യമന്ത്രിയ്ക്കും സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

ഇതിനിടെ വി എസ് സുനില്‍കുമാര്‍ എം എല്‍ എ ജോര്‍ജിന് നേരെ ചെരുപ്പോങ്ങുകയും ചെയ്തു. എല്ലാവരും ആദരിക്കുന്ന രാഷ്ട്രീയ നേതാക്കളെ അവഹേളിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്നെ ഒളിക്യാമറവച്ച് കുടുക്കുകയായിരുന്നു എന്ന് ജോര്‍ജ് പറഞ്ഞു. ടി വി തോമസിനെപ്പോലെയുള്ള നേതാക്കളോട് തനിക്ക് ബഹുമാനമാണ്. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ജോര്‍ജ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

കെ എം മാണി ആവശ്യപ്പെട്ടാല്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നാണ് ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തി രാജിവയ്പ്പിക്കാമെന്നു കരുതേണ്ട. ഉമ്മന്‍‌ചാണ്ടിയല്ല തന്റെ കാര്യം തീരുമാനിക്കുന്നത്. തന്നെ ശാസിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കില്ലെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :