നാണക്കേട്, ഡല്‍ഹിയില്‍ സ്ത്രീകള്‍ എങ്ങനെ ജീവിക്കും?

WEBDUNIA|
PRO
ബസിനുള്ളില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധക്കൊടുങ്കാറ്റിന് ശേഷവും സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി ഡല്‍ഹി തുടരുകയാണ്. പുതിയ സംഭവം തെക്കന്‍ ഡല്‍ഹിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തെക്കന്‍ ഡല്‍ഹിയില്‍ വീട്ടുജോലിക്കാരി കൂട്ടബലാത്സംഗത്തിനിരയായി. നേപ്പാള്‍ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

തെക്കന്‍ ഡല്‍ഹിയിലെ ചിരാങ് ഡല്‍ഹി പ്രദേശത്തുനിന്ന് യുവതിക്ക് ഒരു അപരിചിതന്‍ കാറില്‍ ലിഫ്റ്റ് നല്‍കുകയായിരുന്നു. സഹോദരനെ സന്ദര്‍ശിച്ച ശേഷം മടങ്ങവേ മറ്റ് വാഹനങ്ങള്‍ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കാറില്‍ കയറാന്‍ യുവതി തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. യാത്രാമധ്യേ മറ്റ് രണ്ടുപേര്‍ കൂടി കാറില്‍ കയറുകയും യുവതിയെ മയക്കുമരുന്നു കലര്‍ത്തിയ ശീതളപാനീയം നല്‍കി ബോധരഹിതയാക്കുകയുമായിരുന്നു.

ഗുഡ്‌ഗാവിലെ ഒരു ഗസ്‌റ്റ്ഹൗസിലെത്തിച്ച്‌ ഈ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് വിവരം. വ്യാഴാഴ്‌ച രാവിലെ ഏഴരയോടെ നാനാക്‌പുര ഫ്‌ളൈഓവറിനു സമീപത്തുനിന്നാണ് യുവതിയെ കണ്ടെത്തുന്നത്.

കഴിഞ്ഞ ദിവസം ഒരു അഞ്ചുവയസുകാരിയും ബലാത്സംഗത്തിന് ഇരയായിരുന്നു. അയല്‍‌വാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ കഴുത്തിന് മുറിവേറ്റിട്ടുണ്ട്. ജനനേന്ദ്രിയം തകര്‍ന്ന നിലയിലാണ്. കുട്ടി ഗുരുതരനിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :