കല്ലെറിഞ്ഞ് സമരം നടത്തിയതിന് മാപ്പ്: സിന്ധു ജോയി

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
പത്രമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നവരുടെ ഓര്‍മകളില്‍ സിന്ധു ജോയി ഉണ്ടാകും. എസ്‌എഫ്‌ഐ നടത്തിയിരുന്ന പല സമരങ്ങളുടെയും കുന്തമുനയായിരുന്നു സിന്ധു ജോയി. പൊലീസുകാര്‍ എറിഞ്ഞ കണ്ണീര്‍വാതക ഷെല്‍ കാലില്‍ തുളച്ചുകയറി ചോരയില്‍ കുളിച്ച് കിടക്കുമ്പോഴും വര്‍ദ്ധിതവീര്യയായി പാര്‍ട്ടിക്ക് സിന്ദാബാദ് വിളിച്ച സിന്ധുവിനെ എങ്ങിനെ മറക്കാന്‍ കഴിയും. പക്ഷേ, നാടോടിക്കാറ്റ് എന്ന സിനിമയില്‍ തിലകന്‍ പറഞ്ഞ പോലെ ഇപ്പോള്‍ “പവനായി ശവമായി”രിക്കുന്നു.

പാര്‍ട്ടിയെയാണോ പാര്‍ട്ടി നേതാക്കളെയാണോ സിന്ധു ജോയി വിശ്വസിച്ചിരുന്നത്? പാര്‍ട്ടി നേതാക്കളെ ആയിരുന്നിരിക്കണം. അല്ലെങ്കില്‍ സ്ഥാ‍നാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടയുടന്‍ ‘കൂടും കിടക്ക’യും എടുത്ത് നേരെ എതിര്‍ പാളത്തിലേക്ക് പായാന്‍ സാധ്യതയില്ല. അങ്ങിനെ നോക്കുമ്പോള്‍, സിന്ധു ജോയിയുടെ കാര്യത്തില്‍ കോടിയേരി ഇക്കഴിഞ്ഞ ദിവസം പറഞ്ഞതാണ് ശരി, “അധികാരക്കൊതി മൂത്ത് പാര്‍ട്ടിയില്‍ നിന്ന് പോയ സിന്ധു ജോയി ഭാവിയില്‍ എഐസിസി സെക്രട്ടറി വരെ ആയേക്കും.”

സിന്ധു ജോയിയുടെ വരവ് കോണ്‍‌ഗ്രസ് വൃത്തങ്ങളെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ വിഴുപ്പലക്കാന്‍ പറ്റിയ ഒരാളാണ് സിന്ധു ജോയിയെന്ന് കോണ്‍ഗ്രസിനറിയാം. അതവര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. താരമൂല്യമുള്ള സിന്ധു ജോയിയെക്കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അച്യുതാനന്ദനെ പോലും ‘ഭള്ള്’ പറയിക്കുകയാണ് കോണ്‍ഗ്രസ്. പിന്നെ കോണ്‍ഗ്രസിന്റെ ചാനലായ ജയ് ഹിന്ദില്‍ എക്‌സ്‌ക്ലുസീവ് അഭിമുഖവും വീക്ഷണം ദിനപ്പത്രത്തിലൂടെ ‘പാര്‍ട്ടി ഓര്‍മകളെ പറ്റിയുള്ള അയവിറക്കല്‍’ വേറെയും!

കല്ലെറിഞ്ഞും തീവയ്പ്പുനടത്തിയും പാര്‍ട്ടി നടത്തിയ ‘അക്രമ’ സമരങ്ങളില്‍ ഭാഗഭാക്കാകേണ്ടി വന്ന തന്റെ ദുരവസ്ഥയില്‍ പശ്ചാത്തപിക്കുകയും താന്‍ നടത്തിയ സമരങ്ങള്‍ക്കായി കേരള ജനതയോട് മാപ്പപേക്ഷിക്കുകയും ചെയ്യുകയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വീക്ഷണം പ്രസിദ്ധീകരിച്ച ആത്മകഥാപരമായ കുറിപ്പിലൂടെ സിന്ധു ജോയി.

“അന്നത്തെ സമരങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് സിപിഎമ്മിന്റെ കപടമുഖം കൂടുതല്‍ വ്യക്തമാകുന്നത്. വിദ്യാര്‍ത്ഥി സമരങ്ങളെ പാര്‍ട്ടി വിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു. കല്ലെറിയാനും തീവെയ്ക്കാനും മുന്നില്‍ നിന്ന ഞങ്ങളെ പാര്‍ട്ടി കരുവാക്കി. പൊലീസ് മര്‍ദ്ദനവും കേസും വക്കാണവുമായി എത്രകാലം കഷ്ടപ്പെടേണ്ടി വന്നു. വിദ്യാര്‍ത്ഥികള്‍ ഇനിയെങ്കിലും തിരിച്ചറിയണം, അക്രമസമരം വേണോ വേണ്ടയോ എന്ന്.”

“ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ അക്രമ സമരങ്ങളുടെ ഇരയാണ്. കല്ലെറിഞ്ഞതും തീവെയ്പ്പ് നടത്തുന്നതുമൊന്നും നാടിന് ഗുണമുണ്ടാക്കിയിട്ടില്ല. പകരം നഷ്ടങ്ങളുടെ പരമ്പരയാണുണ്ടാക്കിയത്. സമരത്തിനിറങ്ങുന്ന മക്കളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും തിരിച്ചറിവുണ്ടാകണം. വഴിയില്‍ കിടന്ന് തല്ലുവാങ്ങാനും ജയിലില്‍ കിടക്കാനും പാര്‍ട്ടി അവരെ ഉപയോഗിക്കുകയാണ്” - സിന്ധു ജോയി എഴുതുന്നു.

സി‌പി‌എമ്മിലെ ഒരു പ്രമുഖ യുവനേതാവായിരുന്ന സിന്ധു ജോയിയുടെ നിറം‌മാറ്റം അമ്പരപ്പിക്കുന്നതാണ്. ഉള്ളില്‍ യാതൊരു തരത്തിലുള്ള തത്വദീക്ഷയും ഇല്ലാതെ, ‘അധികാരം’ ലഭിക്കാന്‍ സമരമുഖങ്ങളില്‍ തീപ്പന്തം പോലെ എരിഞ്ഞ സിന്ധു ജോയി ഒരു പ്രതീകമാണ്. ഏത് വിശ്വാസവും തൊലിപ്പുറമെ മാത്രം സൂക്ഷിക്കേണ്ടതാണെന്നും ‘അധികാരത്തിന്റെ അപ്പക്കഷണം’ ആരെങ്കിലും എറിഞ്ഞുതരുമ്പോള്‍ നിലവിലെ വിശ്വാസം മാറ്റി മറ്റൊന്ന് അണിയണമെന്നും വിശ്വസിക്കുന്ന ‘പ്രൊഫഷണല്‍’ യുവരാഷ്ട്രീയത്തിന്റെ പ്രതീകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :