കുട്ടനാട് ക്ലീന്‍ ചെയ്യാനെത്തിയത് 75000 പേര്‍; പിണറായിയുടെ വാക്കുകള്‍ സത്യമാകുന്നു!

റിജിഷ മീനോത്ത്| Last Modified ബുധന്‍, 29 ഓഗസ്റ്റ് 2018 (14:09 IST)
മൂന്ന് ദിവസത്തിനുള്ളില്‍ കുട്ടനാട്ടിലെ എല്ലാ വീടുകളും ക്ലീന്‍ ചെയ്യണം. ഓഗസ്റ്റ് 30ന് എല്ലാ വീട്ടിലും ഗൃഹപ്രവേശം നടത്തണം - ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമായിരുന്നു. അത് സത്യമാകുകയാണ്. കുട്ടനാട്ടില്‍ നടന്ന മാരത്തോണ്‍ ക്ലീനിംഗ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് 75000 പേര്‍.

ഇത്രയും വലിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ല. മന്ത്രിമാരും എം എല്‍ എമാരും മറ്റ് ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് ഒരു നാടിനെ വീണ്ടെടുക്കുന്നത് കാണണമെങ്കില്‍ കുട്ടനാട്ടിലേക്ക് ചെല്ലണം. അവിടെ മന്ത്രിമാരായ ജി സുധാകരന്‍റെയും തോമസ് ഐസക്കിന്‍റെയും നേതൃത്വത്തില്‍ ക്ലീനിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.

ഓരോ വീടും തങ്ങളുടെ സ്വന്തം വീടാണെന്ന രീതിയിലാണ് ഏവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. വീടുകളില്‍ നിറഞ്ഞിരിക്കുന്ന ചെളി ആദ്യം നീക്കം ചെയ്യും. പിന്നീട് ബ്ലീച്ചിംഗ് പൌഡര്‍ ലായനി ഒഴിച്ച് അണുവിമുക്തമാക്കും. അതിന് ശേഷം ശുദ്ധജലമുപയോഗിച്ച് ക്ലീനിംഗ്. വീടിന്‍റെ മുക്കും മൂലയുമെല്ലാം വൃത്തിയായി കഴുകി തുടയ്ക്കും. ജനാലകളും മേല്‍ക്കൂരകള്‍ വരെയും വൃത്തിയാക്കും. ഒടുവില്‍ വീട്ടിലെ എല്ലാവര്‍ക്കും പ്രതിരോധമരുന്നും ആഹാരവും നല്‍കി പ്രവര്‍ത്തകര്‍ മടങ്ങും.

ഇത് ഒരു പുതിയ അനുഭവമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇങ്ങനെ ഒരു ഒരുമ മുമ്പ് ഉണ്ടായിട്ടില്ല. ‘പുതിയ കേരളം’ എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം സഫലമാക്കുകയാണ് ഇവിടെ.

ഇന്നത്തെ ശുചീകരണം പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമ്പോള്‍ അരലക്ഷത്തോളം വീടുകള്‍ വൃത്തിയാകും. ഇതേ പ്രവര്‍ത്തനം തന്നെ മറ്റ് ജില്ലകളിലെയും എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇതൊക്കെ നടക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരൊക്കെ ഇപ്പോള്‍ എല്ലാ സംശയവും മാറ്റിവച്ച് സഹജീവികള്‍ക്ക് പുതുജീവന്‍ പകരാനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഏവര്‍ക്കും ആവേശമാകുന്നത് പിണറായി വിജയന്‍റെ ആ പ്രശസ്തമായ വാചകമാണ് - “നമ്മള്‍ എല്ലാരും കൂടങ്ങ് എറങ്ങ്വല്ലേ?”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :