സുപ്രീം കോടതി മുൻ വിധി തിരുത്തുമോ ? വരുന്ന തിരഞ്ഞെടുപ്പുകളിൽ കോടതി വിധി നിർണായക ഘടകമാകും

Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (16:53 IST)
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വാദം കേട്ട് വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്. 55 പുനഃപരിശോധനാ ഹർജികളാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്. പ്രധാന ഹർജികളിൽ വാദം കേട്ട കോടതി മറ്റു ഹർജിക്കരോട് വാദം ഏഴുദിവസത്തിനകം എഴുതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രിം കോടതി മുൻ വിധിയിൽ മാറ്റംവരുത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. പരിഗണിക്കാൻ തുടങ്ങയപ്പോൾ വിധിയിൽ എന്ത് പിഴവാണ് സംഭവിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാൻ ചീഫ് ജെസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഹർജിക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ഇതു പ്രകാരം ഓരോരുത്തരായി വാദമുഖങ്ങൾ ഉന്നയിച്ചു.

മുൻപ് കേസ് പരിഗണിക്കവെ കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തന്നെ ഇത്തവനം വീണ്ടും ഉന്നയിക്കപ്പെട്ടു. എൻ എസ് എസാണ് കേസിൽ ആദ്യം വാദം ഉന്നയിച്ചത്. ഭരണഘടനയുടെ 12, 15, 17 അനുച്ഛേദങ്ങളുടെ ബന്ധം വിലയിരുത്തുന്നതിൽ കോടതിക്ക് പിഴച്ചു എന്നതായിരുന്നു എൻ എസ് എസിന്റെ പ്രധാന വാദം. 15(2) അനുച്ഛേദം ആരാധനാ കേന്ദ്രങ്ങളിൽ ഒഴിവാക്കിയിട്ടുണ്ടെന്ന നിർണായക വസ്തുത കോടതി പരിഗണിച്ചിട്ടില്ല എന്നും എൻ എസ് എസിനുവേണ്ടി ഹാജരായ കെ പരാശരൻ ചൂണ്ടിക്കാട്ടി.

വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കി. യുവതികളുടെ ശബരിമല പ്രവേശനം നിഷേധിക്കാനാകില്ലെന്ന് ദേവസ്വം ബോർഡും കോടതിയിൽ വ്യക്തമാക്കി. മൂന്ന് മണിക്കൂറോളം നീണ്ട വാദം പൂർത്തിയാക്കിയാണ് കേസ് കോടതി വിധി പറയാനായി മറ്റി വച്ചത്.

കേസിൽ വിധിയിൽ മാറ്റം വരുത്തുമോ അതോ പഴയ വിധി തന്നെ നിലനിർത്തുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. കേസിൽ സുപ്രീം കോടതിയുടെ വിധി എന്തുതന്നെയായാലും നടപ്പിലാക്കും എന്ന് സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിധി സംസ്ഥാന സർക്കാരിന്
എതിരായാൽ അത് സംസ്ഥാനത്ത് ബി ജെ പിക്ക് രാഷ്ട്രീയമായി ഏറെ ഗുണം നൽകുന്നതായിരിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് അതികം വൈകാത്തെ എത്തുകയാണ്. സമീപ ഭാവിയിൽ തന്നെ നിയസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു. ഈ സാഹചര്യത്തിൽ ശബരിമലയിൽ മുൻ വിധിയിൽ സുപ്രീം കോടതി മാറ്റം വരുത്തിയാൽ ബി ജെ പി തിരഞ്ഞെടുപ്പിൽ ഇത് സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കി ഉപയോഗിക്കും.

ഇനി സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന മുൻ വിധി തന്നെ സുപ്രീം കോടതി നിലനിർത്തിയാലും സംസ്ഥാനത്തിന് സാഹചര്യങ്ങൾ അത്ര നല്ലതാകില്ല. ഒന്നടങ്ങിയ ശബരിമല സമരങ്ങൾ വീണ്ടും ശക്തി പ്രാപിക്കുന്നതോടെ, സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തെ ഇത് സാരമായി തന്നെ ബാധിച്ചേക്കും.

പുനഃപരിശോധനാ ഹർജികളിൽ എന്ന് വിധി പറയും എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടില്ല. കോടതിയിൽ തുറന്ന വാദം നടത്താന അവസരം ലഭിക്കാത്തവർക്ക് വാദങ്ങൾ എഴുതി നൽകാൻ കോടതി ഏഴു ദിവസം സമയം അനുവദിച്ചിട്ടുണ്ട്. ഈ ഹർജികൾ കൂടി കണക്കിലെടുത്ത ശേഷമാകും എന്ന് വിധി പറയും എന്ന കാര്യം സുപ്രീം കോടതി വ്യക്തമാക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :