കുട്ടിക്ക് പ്രേതബാധ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ കയ്യിൽനിന്നും ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 4 ജനുവരി 2020 (12:48 IST)
ബോസ്റ്റൺ: കുട്ടിയുടെ ദേഹത്ത് പ്രേതം ആവേശിച്ചിട്ടുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ കയ്യിൽന്നിന്നും പണം തട്ടിയ യുവതിയെ പൊലീസ് പിടികൂടി. അമേരിക്കയിലെ ബോസ്റ്റണിലാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം പ്രേതബാധ ഒഴിപ്പിക്കാൻ യുവതി പണം ആവശ്യപ്പെടുകയായിരുന്നു. ട്രേസി മിലനോവിച്ച് എന്ന 37കാരിയെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

സോമര്‍സെറ്റ് കൗണ്ടര്‍ സ്ട്രീറ്റില്‍ ട്രേസിയുടെ സൈക്കിക് പാം റീഡര്‍ എന്ന സ്ഥാപനത്തിൽ വച്ചായിരുന്നു തട്ടിപ്പ്. കുട്ടിയുടെ ദേഹത്തെ പ്രേതബാധ ഒഴിപ്പികുന്നതിനായി യുവതി 71,000 ഡോളറോളം ട്രേസിക്ക് നൽകിയിരുന്നു. എന്നാൽ താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസിലായതോടെ യുവതി പൊലീസിൽ പരാതി നൽകി. മകൾക്ക് പ്രേതബാധയുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് ട്രേസി പണം തട്ടി എന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പണം കൂടാതെ വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും ട്രേസി ആവശ്യപ്പെട്ടിരുന്നു എന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രേസിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ് എന്ന് പൊലീസ് വ്യക്തമാക്കി. ട്രേസി സമാനമായ രീതിയിൽ മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :