വിന്‍ഡീസ് ‘മുറിവി’ല്‍ കുത്തുമോ ?; സമ്മര്‍ദ്ദമല്ല, ടെന്‍ഷനാണ് - കോഹ്‌ലിക്ക് മുമ്പില്‍ വേറെ ഓപ്ഷനുണ്ട്!

  West Indies , World Cup 2019 , kohli , world cup , vijay shankar , കോഹ്‌ലി , ധോണി , രോഹിത് ശര്‍മ്മ , വെസ്‌റ്റ് ഇന്‍ഡീസ് , ക്രിസ് ഗെയില്‍ , കെഎല്‍ രാഹുല്‍ , വിജയ് ശങ്കര്‍ , ഋഷഭ് പന്ത്
Last Modified ചൊവ്വ, 25 ജൂണ്‍ 2019 (18:04 IST)
അഫ്‌ഗാനിസ്ഥാന്‍ നല്‍കിയ മുന്നറിയിപ്പുകളുമായിട്ടാകും മാഞ്ചസ്‌റ്ററില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയിറങ്ങുക. അഫ്‌ഗാനെതിരെ തോല്‍‌വിയുടെ വക്കില്‍ നിന്നും പിടിച്ചു കയറിയതു പോലയാകില്ല ക്രിസ് ഗെയിലിനെയും കൂട്ടരെയും നേരിടുമ്പോള്‍ സംഭവിക്കുക.

ബാറ്റിംഗും ബോളിംഗും ഭദ്രമായ ടീമാണ് വിന്‍ഡീസ്. ആദ്യ 15 ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബോളര്‍മാരുള്ള ടീം. വമ്പന്‍ ഇന്നിംഗ്‌സ് കളിക്കാന്‍ ശേഷിയുള്ള ഒരുപിടി താരങ്ങളുള്ള ടീം. ഓപ്പണിംഗ് മുതല്‍ വാലറ്റം വരെ നീളുന്ന മാച്ച് വിന്നര്‍മാരുള്ള കൂട്ടം. അങ്ങനെ നീണ്ടു പോകുന്നതാണ് കരീബിയന്‍ ടീമിന്റെ കരുത്ത്

ബോളിംഗില്‍ ആശങ്കയില്ലെങ്കിലും ബാറ്റിംഗില്‍ ഇന്ത്യ ശ്രദ്ധിച്ചേ മതിയാകൂ. രോഹിത് ശര്‍മ്മ - കെഎല്‍ രാഹുല്‍ ഓപ്പണിംഗ് സഖ്യം എതിരാളിയുടെ ശക്തിയറിഞ്ഞ് ബാറ്റ് വീശിയില്ലെങ്കില്‍ ടോപ് ഓര്‍ഡര്‍ തകരും. മൂന്നാം നമ്പറില്‍ കോഹ്‌ലിയെ വിശ്വാസിക്കാമെങ്കിലും ധവാന്‍ ലോകകപ്പില്‍ നിന്നും പുറത്തായതോടെ നാലാം നമ്പര്‍ ബാലികേറാ മലയായി തുടരുകയാണ്.

ഇതാണ് ടീം ഇന്ത്യയുടെ വീക് പോയിന്റ്. നാലാം നമ്പര്‍ പൊസിഷനില്‍ വിജയ് ശങ്കറിന് മികച്ചൊരു ഇന്നിംഗ്‌സ് കെട്ടിപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അഫ്‌ഗാനെതിരെ നിലം പൊത്തിയ ബാറ്റിംഗ് നിര വീണ്ടും ആവര്‍ത്തിക്കും. ബോളിംഗില്‍ ശങ്കറില്‍ നിന്നും പ്രതീക്ഷിക്കുന്ന ഫലം ലഭിക്കാത്ത പക്ഷം ക്യാപ്‌റ്റന് മറ്റ് മാര്‍ഗങ്ങള്‍ തേടാം. എന്നാല്‍, ബാറ്റിംഗില്‍ പരാജയപ്പെട്ടാല്‍ കോഹ്‌ലിയുടെ പദ്ധതികള്‍ തകരും.

ബുമ്ര, മുഹമ്മദ് ഷാമി, പാണ്ഡ്യ, ചാഹല്‍, കുല്‍‌ദീപ് എന്നീ മികച്ച ബോളര്‍മാര്‍ ടീമിലുള്ളപ്പോള്‍ ശങ്കറില്‍ നിന്ന് കോഹ്‌ലി പ്രതീക്ഷിക്കുന്നത് മികച്ച ബാറ്റിംഗ് മാത്രമാണ്. സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശാന്‍ താരത്തിനാകണം. 25 ഓവറിനുള്ളില്‍ ക്രീസില്‍ എത്തേണ്ടി വന്നാല്‍ വന്‍ ഉത്തരവാദിത്തം ആയിരിക്കും ശങ്കറിന് മേല്‍ വരുക. അവിടെ ടീം ആഗ്രഹിക്കുന്ന നേട്ടം നേടിക്കൊടുത്തില്ലെങ്കില്‍ ശങ്കറിന് പകരക്കാരനെ കളത്തിലിറക്കാതെ കോഹ്‌ലിക്ക് വഴിയുണ്ടാകില്ല.

ശങ്കര്‍ തിളങ്ങാതെ വന്നാല്‍ ധോണിയും പാണ്ഡ്യയും വേഗം ക്രീസിലെത്തും. ജാദവിന് പ്രതിരോധത്തിലൂന്നി കളിക്കേണ്ടതായി വരും. ഇതോടെ അവസാന ഓവറുകളിലെ റണ്ണൊഴുക്ക് നിലയ്‌ക്കും.

ഇവിടെയാണ് ഋഷഭ് പന്തിനെ ഉപയോഗിച്ച് ഒരു നീക്കത്തിന് കോഹ്‌ലി ശ്രമിക്കുമോ എന്ന് കണ്ടറിയേണ്ടത്. സ്‌കോര്‍ നിരക്ക് ഉയര്‍ത്താനുള്ള മിടുക്കും കളി വരുതിയില്‍ നിര്‍ത്താനുള്ള കഴിവുമാണ് പന്തിന് വ്യത്യസ്ഥനാക്കുന്നത്.
എന്നാല്‍, ആവേശം നിയന്ത്രിക്കാനാകാതെ വിക്കറ്റ് വലിച്ചെറിയുന്ന യുവതാരത്തിന്റെ പതിവ് രീതി അംഗീകരിക്കാന്‍ കഴിയില്ല. ലോകകപ്പില്‍ അങ്ങനെയുള്ള പുറത്താകലുകള്‍ ടീമിനെ പോലും പുറത്താക്കും. ഇക്കാര്യങ്ങള്‍ മനസില്‍ കണ്ടാകും കോഹ്‌ലി ടീമിനെ അണിനിരത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :