ഷമി ഹീറോ ആടാ ഹീറോ; 32 വർഷങ്ങൾക്ക് ശേഷം ചരിത്രനേട്ടത്തിൽ ഒരിന്ത്യക്കാരൻ !

Last Modified ഞായര്‍, 23 ജൂണ്‍ 2019 (12:32 IST)
ലോകകപ്പിലെ ഏഷ്യന്‍ ത്രില്ലറില്‍ അഫ്‌ഗാനിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന ജയം നേടിയതില്‍ നിര്‍ണായകമായത് മുഹമ്മദ് ഷമിയുടെ 3 വിക്കറ്റുകൾ. ഭൂവനേശ്വര്‍ കുമാറിന് പരുക്ക് പറ്റിയതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഷമിയ്ക്ക് അഫ്ഗാനെതിരായ ലോകകപ്പ് മത്സരത്തില്‍ ടീമില്‍ സ്ഥാനം ലഭിച്ചത്. തനിക്ക് ലഭിച്ച അവസരം നന്നായി വിനിയോഗിക്കുകയായിരുന്നു ഷമി.

ഷമിയുടെ കൈകളിലായിരുന്നു ഇന്ത്യയുടെ ജയമെന്ന് പറഞ്ഞാലും അത് അതിശയോക്തിയാകില്ല. പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യൻ ടീമിനെ കൈപിടിച്ചുയർത്തുകയായിരുന്നു ഷമി. ഇന്ത്യയുടെ അവാസന പന്തെറിയാന്‍ ഷമിയെത്തുമ്പോള്‍ 6 പന്തില്‍ 16 റണ്‍സായിരുന്നു അഫ്ഗാനും ജയത്തിനും ഇടയില്‍ ഉണ്ടായിരുന്നത്. സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന മുഹമ്മദ് നബി ഷമിയുടെ ഒന്നാം പന്ത് ബൗണ്ടറി കടത്തി ഇന്ത്യയെ ഞെട്ടിച്ചു. അടുത്ത പന്തില്‍ ആത്മവിശ്വാസം വീണ്ടെടുത്ത ഷമി നബിക്ക് റൺസൊന്നും നൽകിയില്ല.

പിന്നാലെ,
അടുത്ത പന്തില്‍ അഫ്താബ് അലമിനെയും അഞ്ചാം പന്തില്‍ മുജീബ് ഉര്‍ റഹ്മാനെയും വീഴ്ത്തി താരം ഹാട്രിക്കും ഇന്ത്യക്ക് ജയവും സമ്മാനിച്ചു. നേരത്തെ അഫ്ഗാന്‍ ഓപ്പണര്‍ ഹസ്രത്ത് സസായിയെയും വീഴ്ത്തിയ ഷമിയ്ക്ക് ആദ്യ മത്സരത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ സ്വന്തമായി. ഇതോടെ ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം കൈവരിക്കുന്ന താരവുമായി ഷമി മാറി.

ഒരു ഇന്ത്യന്‍ താരം ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഹാട്രിക് നേട്ടം കൈവരിക്കുന്നത്. 1987ല്‍ ന്യൂസീലന്‍ഡിനെതിരെ ഹാട്രിക് നേടിയ ചേതന്‍ ശര്‍മയാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരവും ആദ്യ ഇന്ത്യക്കാരനും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :