സതാംപ്ടണില്‍ ഇന്ത്യ ലക്ഷ്യമിടുന്നത് ജയം തന്നെ! കോലിപ്പടയുടെ 'പ്ലാന്‍ ബി' ഇങ്ങനെ

രേണുക വേണു| Last Modified ബുധന്‍, 23 ജൂണ്‍ 2021 (10:49 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ റിസര്‍വ് ഡെ ആണിന്ന്. മഴ മൂലം പലതവണ കളി മുടങ്ങിയതിനാല്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടത്തിന്റെ ക്ലൈമാക്‌സ് എന്താകുമെന്ന് ഇന്ന് അറിയാം. സമനിലയ്ക്കുള്ള സാധ്യതയാണ് കൂടുതല്‍ കാണുന്നത്. എന്നാല്‍, വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. ഇന്ന് മഴ തടസപ്പെടുത്തിയില്ലെങ്കില്‍ ഇന്ത്യ സതാംപ്ടണില്‍ കാണിക്കാന്‍ പോകുന്നത് വലിയൊരു 'റിസ്‌ക് മൂവ്' ആയിരിക്കും.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 64-2 എന്ന നിലയിലാണ് ഇപ്പോള്‍. ഇന്ത്യയ്ക്ക് 32 റണ്‍സിന്റെ ലീഡ് ആയി. ഇന്ന് 50 ഓവര്‍ എങ്കിലും ബാറ്റ് ചെയ്യാനാണ് ഇന്ത്യയുടെ ലക്ഷ്യം. അതിവേഗം സ്‌കോര്‍ ചെയ്യാനാകും ഇന്ത്യ ശ്രമിക്കുക. ക്യാപ്റ്റന്‍ വിരാട് കോലിയുടെ തന്ത്രം അതാണ്. ന്യൂസിലന്‍ഡിന് 300 റണ്‍സിന്റെ അടുത്ത് വിജയലക്ഷ്യം വച്ചുനീട്ടാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. അതിനുശേഷം ന്യൂസിലന്‍ഡിനെ എറിഞ്ഞിടാമെന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്ക്. അവസാന ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുക സതാംപ്ടണില്‍ കൂടുതല്‍ ദുഷ്‌കരമാകും. അതുകൊണ്ട് ന്യൂസിലന്‍ഡ് ഏറെ ബുദ്ധിമുട്ടുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യ വേഗം ബാറ്റിങ്ങിനിറക്കാനാണ് സാധ്യത.

ഒന്നാം ഇന്നിങ്‌സില്‍ ന്യസിലന്‍ഡ് 32 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ 64 റണ്‍സിനിടെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (81 പന്തില്‍ 30), ശുഭ്മാന്‍ ഗില്‍ (33 പന്തില്‍ എട്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ചേതേശ്വര്‍ പൂജാര (55 പന്തില്‍ 12), നായകന്‍ വിരാട് കോലി (12 പന്തില്‍ നിന്ന് എട്ട്) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 217 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലന്‍ഡ് 249 റണ്‍സ് എടുത്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :