'സതാംപ്ടണില്‍ ബാറ്റ് ചെയ്യുന്ന കെയ്ന്‍ വില്യംസണ്‍ ആണിത്'; സെവാഗിന്റെ ട്രോളും പാട്ടും, വീഡിയോ

രേണുക വേണു| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (20:56 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ ട്രോളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരേന്ദര്‍ സെവാഗ്. വില്യംസണിന്റെ മെല്ലപ്പോക്കിനെയാണ് സെവാഗ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ട്രോളിയിരിക്കുന്നത്.

112 ബോളില്‍ നിന്ന് 19 റണ്‍സെടുത്ത് വില്യംസണ്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു സെവാഗിന്റെ ട്രോള്‍. ആ സമയത്ത് വില്യംസണിന്റെ സ്‌ട്രൈക് റേറ്റ് വെറും 16.96 ആയിരുന്നു. വില്യംസണ്‍ സതാംപ്ടണിലെ പിച്ചില്‍ കളിക്കുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞ് ഒരു പട്ടിക്കുട്ടി കിടന്നുറങ്ങുന്ന വീഡിയോയാണ് സെവാഗ് ട്വീറ്റ് ചെയ്തത്. 'എനിക്ക് ഉറക്കം വരുന്നു, ഞാന്‍ ഉറങ്ങട്ടെ' എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി പാട്ടിന്റെ ഈരടികളോടെയാണ് സെവാഗ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. വില്യംസണെ പോലൊരു താരത്തെ ഇങ്ങനെ ട്രോളരുതായിരുന്നു എന്നാണ് ഇന്ത്യന്‍ ആരാധകര്‍ അടക്കം സെവാഗിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡ് ബാറ്റിങ് നിരയില്‍ താളം കണ്ടെത്തിയത് ഓപ്പണര്‍ ഡെവന്‍ കോണ്‍വെയും നായകന്‍ കെയ്ന്‍ വില്യംസണും മാത്രമാണ്. ഇതില്‍ കോണ്‍വെയുടെ വിക്കറ്റ് നേരത്തെ തന്നെ കിവീസിന് നഷ്ടമായിരുന്നു. അതിനുശേഷം മെല്ലെപ്പോക്ക് ഇന്നിങ്സിലൂടെ ന്യൂസിലന്‍ഡിനെ നയിക്കുകയായിരുന്നു ക്യാപ്റ്റന്‍ വില്യംസണിന്റെ ബാറ്റ്. എന്നാല്‍, അര്‍ധ സെഞ്ചുറി നേടാന്‍ അവസരം നല്‍കാതെ കിവീസ് നായകനെ ഇന്ത്യ കൂടാരം കയറ്റി. ആ വിക്കറ്റിനും ചില പ്രത്യേകതകളുണ്ട്.

വാലറ്റത്തെ കൂട്ടുപിടിച്ച് അതിസാഹസികമായാണ് വില്യംസണ്‍ കിവീസ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചിരുന്നത്. അതിനിടയില്‍ ഇഷാന്ത് ശര്‍മയുടെ ഓഫ് സൈഡിന് പുറത്തുള്ള ഷോര്‍ട്ട് ലെങ്ത് ഡെലിവറിയില്‍ വില്യംസണ്‍ വീണു. ക്രീസിലെത്തിയപ്പോള്‍ പന്ത് ബൗണ്‍സ് ആയതാണ് വില്യംസണെ കണ്‍ഫ്യൂഷനിലാക്കിയത്. ഈ പന്തിന് വില്യംസണ്‍ ബാറ്റ് വച്ചു. പന്ത് നേരെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കൈകളിലേക്ക്. കിവീസ് നായകനെ പുറത്താക്കാന്‍ ഇന്ത്യന്‍ നായകന്റെ ഇടപെടല്‍. അതും അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വില്യംസണ്‍ പുറത്തായത് കിവീസ് ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തി. 177 പന്തില്‍ 49 റണ്‍സുമായാണ് വില്യംസണ്‍ പുറത്തായത്. ഔട്ടാകുമ്പോള്‍ സ്‌ട്രൈക് റേറ്റ് 27.68 ആയിരുന്നു. ആറ് ഫോറുകളും വില്യംസണ്‍ നേടിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :