അഭിറാം മനോഹർ|
Last Modified വെള്ളി, 20 മാര്‍ച്ച് 2026 (09:33 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ബാറ്റിംഗ് കരുത്തിന്റെ കാര്യത്തില്‍ സുരക്ഷിതമാണെങ്കിലും ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര വിരമിക്കുന്നതോടെ വലിയ പ്രതിസന്ധി വരാനിരിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഓഫ്‌സ്പിന്നറായ രവിചന്ദ്ര അശ്വിന്‍.
ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് മുഴുവന്‍ ബാറ്റിങ്ങിനോടാണ് താത്പര്യമെന്നും റെവ്‌സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ നിരവധി ഐസിസി കിരീടങ്ങള്‍ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബാറ്റിംഗ് കരുത്തില്‍ തന്നെയാകും ഈ വിജയങ്ങള്‍. എന്നാല്‍ ജസ്പ്രീത് ബുമ്രയ്ക്ക് ശേഷം നമുക്ക് ആരുണ്ട്. ഇപ്പോള്‍ ടീമിലെ ഏറ്റവും നിര്‍ണായക ഘടകം ബുമ്രയാണ്. ക്രിക്കറ്റ് ബാറ്റിംഗും ബൗളിങ്ങും ചേര്‍ന്നതാണ്. എന്നാല്‍ ക്രിക്കറ്റില്‍ ഇത് രണ്ടും വ്യത്യസ്തമായ കായിക വിനോദങ്ങള്‍ പോലെയാണ്.
ഗാലറിയിലേക്ക് സിക്‌സുകള്‍ പറത്തുന്ന ബാറ്ററോടുള്ള ആകര്‍ഷണം ബൗളറോട് തോന്നണമെന്നില്ല. ബൗളിംഗ് ആകര്‍ഷകമായ ജോലിയായി ആരും കാണുന്നില്ല. ഒരു കുട്ടിയും സിക്‌സുകള്‍ വാങ്ങുന്ന ബൗളറാകാന്‍ ആഗ്രഹിക്കില്ല. ടൂര്‍ണമെന്റുകള്‍ വിജയിക്കാന്‍ ബൗളിങ് വേണമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം കുറയുകയാണ്. മുന്‍പ് ഇഷാന്ത് ശര്‍മ, മുഷമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് അടങ്ങുന്ന ശക്തമായ പേസ് നിര ഇന്ത്യയ്ക്കുണ്ടായിരുന്നു. ഇന്ന് ബുമ്രയ്ക്കും സിറാജിനും ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവുന്നില്ല. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. അക്വിബ് നബിയെ പോലെ പുതിയ പ്രതിഭകള്‍ ഉയര്‍ന്നുവരുന്നത് ആശ്വാസമാണെങ്കിലും ബുമ്രയെ പോലെ ഒരു മാച്ച് വിന്നറെ കണ്ടെത്തുക ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ്. അശ്വിന്‍ പറഞ്ഞു.