അഭിറാം മനോഹർ|
Last Modified ഞായര്‍, 8 മാര്‍ച്ച് 2026 (08:28 IST)
ന്യൂസിലന്‍ഡിനെതിരായ ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നായകസ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പകരം നായകനായി
മലയാളി താരം സഞ്ജു സാംസണെ ബിസിസിഐ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2026-ലെ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക മത്സരത്തിലെ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ക്ക് വേഗതയേറിയത്. മത്സരത്തില്‍ 50 പന്തില്‍ നിന്ന് പുറത്താകാതെ 97 റണ്‍സെടുത്ത സഞ്ജു ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ചിരുന്നു. സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും സഞ്ജു തിളങ്ങിയിരുന്നു. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ നായകനാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സൂര്യയ്ക്ക് മികച്ച പ്രകടനങ്ങള്‍ നടത്താനായിട്ടില്ല. ലോകകപ്പില്‍ യുഎസ്എക്കെതിരെ 84* റണ്‍സ് നേടിയെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ താരം നിറം മങ്ങിയിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിട്ടുള്ള പരിചയവും ഇപ്പോഴുള്ള താരങ്ങളില്‍ ഏറ്റവും പരിചയസമ്പന്നനെന്ന ലേബലുമാണ് സഞ്ജുവിന് അനുകൂലമായിട്ടുള്ളത്. ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ സഞ്ജുവിന് മികച്ച ആരാധക സ്വീകാര്യതയും ഒരുക്കിയിട്ടുണ്ട്. ടി20യില്‍ മോശം ഫോമിലാണ് എന്നതും ശ്രേയസ് അയ്യരെ പോലെയുള്ള താരങ്ങള്‍ പുറത്തുണ്ട് എന്നതും സൂര്യയ്ക്ക് വെല്ലുവിളിയാണ്. 2024 ജൂലൈ മുതല്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഒരു ടി20 പരമ്പര പോലും സൂര്യയുടെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. എങ്കിലും ക്യാപ്റ്റന്‍സിയുടെ മാത്രം പേരില്‍ ഒരു താരത്തെ ടീമില്‍ തുടരാന്‍ ബിസിസിഐ അനുവദിച്ചേക്കില്ല.
2025ല്‍ 21 ടി20 മത്സരങ്ങളില്‍ നിന്ന് 13.62 ശരാശരിയില്‍ 218 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. ഈ വര്‍ഷം 13 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സ് നേടാനായെങ്കിലും ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് സൂര്യ മികച്ച പ്രകടനം നടത്തിയത്.ഇതിനിടെ ലോകകപ്പില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജുവിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നത്.