അതെന്നെ അത്ഭുതപ്പെടുത്തി, എന്താണവർ ചെയ്തത്? - ധോണിയെ ‘വൈകി ഇറക്കി’ പണി വാങ്ങിയത് ഇന്ത്യയെന്ന് യുവി

ധോണിയെ ‘ഇറക്കി’ പണി വാങ്ങി, രോഹിത് മതി; യുവരാജ് സിംഗിന്റെ കണക്കുകൂട്ടലുകൾ ഇങ്ങനെ

എസ് ഹർഷ| Last Updated: ശനി, 28 സെപ്‌റ്റംബര്‍ 2019 (12:13 IST)
ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ ധോണിയെ ഏഴാമത് ഇറക്കിയ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന ധോണിയെ പോലെ ഒരു താരത്തെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടപ്പെടുമ്പോള്‍ നേരത്തെ ഇറക്കി ടീമിന്റെ ബാറ്റിംഗ് ലൈനപ്പ് സംരക്ഷിക്കണമെന്നായിരുന്നു വിമര്‍ശകര്‍ വ്യക്തമാക്കിയത്.

ധോണിയുടെ സ്ഥാനത്ത് അഞ്ചാമനായി ദിനേഷ് കാ‍ര്‍ത്തിക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ കിവിസ് ബോളിംഗിനു മുന്നില്‍ താരത്തിന് പിടിച്ചു നില്‍ക്കാനായില്ല. ഇതോടെ, ധോണിയെ ഏഴാം നമ്പറിൽ ഇറക്കി തോല്‍‌വി ഏറ്റുവാങ്ങുകയായിരുന്നു ടീം ഇന്ത്യ. ഈ വിഷയത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.

'ധോണിയെ ഏഴാമതിറക്കിയത് തന്നെ അത്ഭുതപ്പെടുത്തി. ടീമിലെ ഏറ്റവും പരിചയസമ്പന്നായ താരത്തെ നേരത്തെ ഇറക്കേണ്ടിയിരുന്നു. എന്താണ് ടീം മാനേജ്‌മെന്‍റ് ചെയ്തത് എന്ന് തനിക്ക് മനസിലായില്ല' എന്നും യുവി വ്യക്തമാക്കി.

ട്വന്റി-20 ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയെ ക്യാപ്‌റ്റനാക്കണമെന്ന നിര്‍ദേശവും യുവി മുന്നോട്ട് വെച്ചു. ഐ പി എല്‍ മത്സരങ്ങള്‍ പരിശോധിച്ചാല്‍ കുട്ടി ക്രിക്കറ്റില്‍ വിരാടിനെക്കാള്‍ മികച്ച റെക്കോര്‍ഡ് ഹിറ്റ്‌മാനാണെന്നും യുവി പറഞ്ഞു.

രോഹിത്തിന് പരിമിത ഓവര്‍ മത്സരങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യാന്‍ കഴിയും. മുമ്പ് ടെസ്‌റ്റ് - ഏകദിന മത്സരങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ ടീമിനെ നയിക്കുന്നതില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുമില്ല. എന്നാല്‍ ഇന്ന് ട്വന്റി-20 മത്സരങ്ങളും കളിക്കേണ്ടതുണ്ടെന്നും യുവി വ്യക്തമാക്കി.

2011 ലോകകപ്പിനു ശേഷം തനിക്കു ടീം മാനേജ്മെന്റിന്റെ പിന്തുണ ഉണ്ടായില്ലെന്നും അതിനാലാണ് കളിക്കാൻ കഴിയാഞ്ഞതെന്നും യുവി പറഞ്ഞു. ആരെങ്കിലും പിന്തുണച്ചിരുന്നെങ്കിൽ ഒരു ലോകകപ്പ് കൂടെ കളിക്കുമായിരുന്നു എന്നാണ് യുവി പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :