അവന് 200 റൺസടിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു. ഇങ്ങനെയുള്ള തുടക്കങ്ങൾ എപ്പോഴും ലഭിക്കില്ല, ശ്രീലങ്കക്കെതിരായ 116 റൺസിൽ നിരാശ പ്രകടിപ്പിച്ച ഗില്ലിൻ്റെ പിതാവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 18 ജനുവരി 2023 (19:58 IST)
ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി പ്രതീക്ഷയായി വിലയിരുത്തപ്പെടൂന്ന താരമാണ് ശുഭ്മാൻ ഗിൽ. അണ്ടർ 19 കാലഘട്ടത്തിൽ തന്നെ ഇന്ത്യയുടെ ഭാവിയായി കണക്കാക്കപ്പെട്ടിരുന്ന താരം സീനിയർ ടീമിലെത്തി ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ടെസ്റ്റിൽ ഓസീസിനെതിരെ ഗാബയിൽ നേടിയ സെഞ്ചുറിയേക്കാൾ വിലപ്പെട്ട 91 റൺസടക്കം ഒട്ടേറെ പ്രകടനങ്ങൾ താരം നടത്തിയിട്ടുണ്ട്.

എന്നാൽ തിരുവനന്തപുരത്ത് ശ്രീലങ്കക്കെതിരായ ഏകദിനത്തിൽ ഇന്ത്യയിലെ തൻ്റെ ആദ്യ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിൻ്റെ പ്രകടനത്തിൽ താരത്തിൻ്റെ അച്ഛൻ നിരാശനായിരുന്നുവെന്ന് ഗില്ലിൻ്റെ ഗുജറാത്ത് ടൈറ്റൻസിലെ സഹതാരമായ ഗുർകീരത് സിംഗ് മൻ പറയുന്നു. അന്ന് താരം 116 റൺസാണ് ശ്രീലങ്കക്കെതിരെ നേടിയത്. അവൻ എങ്ങനെ ഔട്ട് ആകുന്നുവെന്ന് നോക്കു. അവന് 200 റൺസടിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു. ഇങ്ങനെയുള്ള തുടക്കങ്ങൾ എപ്പോഴും ലഭിക്കണമെന്നില്ല. എന്നാണ് അവൻ ഇതെല്ലാാം പഠിക്കുക എന്നായിരുന്നു ഗില്ലിൻ്റെ സെഞ്ചുറിയിൽ പിതാവായ ലഖ്‌വിന്ദറിൻ്റെ പ്രതികരണമെന്ന് ഗുർകീരത് പറയുന്നു.

ലഖ്‌വീന്ദർ പാജിക്ക് വലിയ പ്രതീക്ഷകളാണ് ശുഭ്മാൻ ഗില്ലിനെ പറ്റി ഗില്ലിൻ്റെ ചെറുപ്പം മുതൽ ഉണ്ടായിരുന്നതെന്നും ശുഭ്മാൻ 40കളിലും 50കളിലും പുറത്താകുന്നതിൽ ലഖ്‌വീന്ദർ വളരെ നിരാശനായിരുന്നുവെന്നും ഗുർകീരത് പറയുന്നു. ഏകദിനത്തിലെ തൻ്റെ ആദ്യ സെഞ്ചുറി സിംബാബ്‌വെയ്ക്കെതിരെ നേടിയപ്പോൾ പിതാവായ ലഖ്‌വിന്ദറിനായിരുന്നു ശുഭ്മാൻ അത് സമർപ്പിച്ചത്. ചെറുപ്പം മുതലെ തൻ്റെ പരിശീലകൻ തൻ്റെ പിതാവായിരുന്നുവെന്നും ഗിൽ അന്ന് മത്സരശേഷം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :