കേപ്‌ടൗണിൽ അവസരോചിതമായ സെഞ്ചുറിയുമായി പന്ത്, ഇന്ത്യ 198 റൺസിന് പുറത്ത്: കാത്തിരിക്കുന്നത് ത്രില്ലിങ് ക്ലൈമാക്‌സ്

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ജനുവരി 2022 (19:10 IST)
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 212 റണ്‍സ് വിജയലക്ഷ്യം. കേപ്ടൗണില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 198ന് അവസാനിച്ചു. റിഷഭ് പന്തിന്റെ (100) അവസരോചിത സെഞ്ചുറിയാണ് സന്ദർശകരുടെ ലീഡ് 200 കടക്കാൻ സഹായിച്ചത്.

ഒന്നാം ഇന്നിങ്സിൽ 13 റൺസിന്റെ ലീഡ് ഉണ്ടായിരുന്ന ഇന്ത്യ 198 റൺസിന് രണ്ടാമിന്നിങ്സിൽ പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി
മാര്‍കോ ജാന്‍സന്‍ നാല് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ, ലുങ്കി എന്‍ഗിഡി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമുണ്ട്.

മത്സരത്തിൽ ഇന്ത്യയുടെ രണ്ടാമിന്നിങ്സിൽ ഒരു ഘട്ടത്തിൽ നാലിന് 58 എന്ന പരിതാപകരമായ നിലയിൽ നിന്നും കരകയറ്റിയത് നായകൻ വിരാട് കോലിയും റിഷഭ് പന്തും ചേർന്നുള്ള അ‌ഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടായിരുന്നു. തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ നഷ്ടമായതിനെ തുടർന്ന് ക്രീസിലെത്തിയ കോലി സൂഷ്മതയോടെ ഒരറ്റത്ത് വിക്കറ്റുകൾ വീഴാതെ കാത്തപ്പോൾ 94 റൺസാണ് അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടിൽ പിറന്നത്. കോലി 143 പന്തുകളില്‍ നിന്നാണ് 29 റണ്‍സെടുത്തു.

എന്നാൽ കോലിയുടെ വിക്കറ്റ് നഷ്ടമായതോടെ തുടർച്ചയായി ഇന്ത്യൻ വിക്കറ്റുകൾ വീഴുന്നതിനാണ് മത്സരത്തിൽ കാണാനായത്. കോലിയ്ക്ക് പിന്നാലെയെത്തിയ ആര്‍ അശ്വിന്‍ (7), ഷാര്‍ദുല്‍ ഠാക്കൂര്‍ (5) എന്നിവര്‍ക്ക് പന്തിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ക്രീസിലെത്തിയ ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0), ജസ്പ്രിത് ബുമ്ര (2) എന്നിവരെ കൂട്ടുപിടിച്ചാണ് പന്ത് സെഞ്ചുറിയും അത് വഴി ടീമിന്റെ ലീഡ് 200ഉം കടത്തിയത്.

139 പന്തുകൾ ബാറ്റ് ചെയ്‌ത പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് റൺസ് കണ്ടെത്തിയത്. ഇന്ത്യൻ സ്കോറായ 198ൽ 100ഉം നേടിയ പന്ത് 6 ബൗണ്ടറികളും നാല് സിക്‌സറുകളും മത്സരത്തിൽ കണ്ടെത്തി.രണ്ട് ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ 212 റൺസാണ് സൗത്താഫ്രിക്കയ്ക്ക് വിജയിക്കാനായി ആവശ്യമുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :