റിഷഭ് പന്തിന്റെ അമ്മയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി

വാഹനാപകടത്തില്‍ പരുക്കേറ്റ റിഷഭ് പന്ത് അപകടനില തരണം ചെയ്തു

രേണുക വേണു| Last Modified ശനി, 31 ഡിസം‌ബര്‍ 2022 (10:28 IST)

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ അമ്മയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പന്തിന്റെ ആരോഗ്യവിവരത്തെ സംബന്ധിച്ച് മോദി താരത്തിന്റെ അമ്മയോട് സംസാരിച്ചു. പൂര്‍ണ ആരോഗ്യവാനായി താരം തിരിച്ചെത്താന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നതായി മോദി അറിയിച്ചു.

അതേസമയം, വാഹനാപകടത്തില്‍ പരുക്കേറ്റ റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാറിനു തീപിടിച്ചത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയ്ക്ക് സമീപം റൂര്‍ക്കിയില്‍ നാര്‍സന്‍ ബൗണ്ടറിയില്‍ വെച്ചാണ് പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെന്‍സ് അപകടത്തില്‍പ്പെടുന്നത്.

കാറിനു തീപിടിക്കാന്‍ തുടങ്ങിയപ്പോള്‍ കാറിന്റെ ചില്ല് പൊട്ടിച്ച് റിഷഭ് പന്ത് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ താരത്തിന്റെ ദേഹത്ത് സാരമായ പരുക്കേറ്റിട്ടുണ്ട്. കാറില്‍ പന്ത് തനിച്ചായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെയിലാണ് പന്തിന്റെ തലയ്ക്കും പരുക്കേറ്റത്.

ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :