സംഗക്കാരയ്ക്കും ധോനിയ്ക്കും സാധിച്ചില്ല, ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ജനുവരി 2022 (19:28 IST)
കേപ്‌ടൗൺ ടെസ്റ്റിൽ സെഞ്ചുറിയുമായി ഇന്ത്യയുടെ നെടുന്തൂണായി മാറിയ പ്രകടനത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ബാറ്റർ റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ സെഞ്ചുറി നേടുൻന ആദ്യ ഏഷ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നേട്ടമാണ് സെഞ്ചുറിയോടെ പന്ത് സ്വന്തമാക്കിയത്.

2010-2011 പരമ്പരയിലെ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ എം എസ് ധോണി നേടിയ 90 റണ്‍സായിരുന്നു ഇതുവരെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ഏഷ്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. സെഞ്ചുറിയനിൽ 89 റണ്‍സടിച്ച ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയെയും പന്ത് പിന്നിലാക്കിയിരുന്നു. 2017-2018ല്‍ ബ്ലൂഫൊണ്ടേയ്നില്‍ 70 റണ്‍സടിച്ച ലിറ്റൺ ദാസാണ് ദക്ഷിണാഫ്രിക്കയില്‍ ഉയര്‍ന്ന സ്കോറുള്ള നാലാമത്തെ വിക്കറ്റ് കീപ്പര്‍.

അതേസമയം ഏഷ്യക്ക് പുറത്ത് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ഏഷ്യൻ വിക്കറ്റ് കീപ്പറും റിഷഭ് പന്താണ്.
2018ല്‍ ഇഗ്ലണ്ടിനെതിരെ ഓവലില്‍ 114 റണ്‍സടിച്ച പന്ത് 2018-2019ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ 159 റണ്‍സടിച്ചിരുന്നു.കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 100 റണ്‍സുമായി പുറത്താകാതെ നിന്നു.

1952-53ല്‍ കിംഗ്സ്‌സറ്റണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയ് മഞ്ജരേക്കര്‍, 2002ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെന്‍റ് ജോണ്‍സില്‍ അജയ് രത്ര, 2014ല്‍ ഗ്രോസ് ഐസ്ലറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വൃദ്ധിമാന്‍ സാഹ എന്നിവരാണ് പന്തിന് പുറമെ ഏഷ്യക്ക് പുറത്ത് സെഞ്ചുറി നേടി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :