എന്റെ പിഴവ്, അവനെ മൂന്നാമനായി കളിപ്പിക്കാൻ എനിക്കായില്ല: തുറന്ന് പറഞ്ഞ് ഗംഭീർ

അഭിറാം മനോഹർ| Last Updated: വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (19:50 IST)
മുംബൈ ഇന്ത്യൻസിന്റെ മാത്രമല്ല ഇന്ന് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ പ്രതീക്ഷയാണ് യാദവ്. ഐപിഎല്ലിൽ 2014 മുതൽ കളിക്കുന്നുണ്ടെങ്കിലും ഈ വർഷത്തോടെ മാത്രമാണ് സൂര്യകുമാർ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കുന്നത്. മുംബൈ ടീമിന്റെ പ്രധാനതാരമാവുന്നതിന് മുൻപ് പക്ഷേ താരം കളിച്ചിരുന്നത് കൊൽക്കത്തയ്ക്ക് വേണ്ടിയായിരുന്നു.


2014 മുതൽ 2018 വരെയാണ് താരം കൊൽക്കത്തയ്ക്കായി കളിച്ചത്. ഈ സമയത്ത് സൂര്യകുമാറിന് മൂന്നാം നമ്പർ സ്ഥാനം നൽകാതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് മുൻ നായകനായ ഗൗതം ഗംഭീർ. ഞങ്ങള്‍ക്കവനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നുള്ളത് വലിയ നിരാശ തോന്നാറുണ്ട്. ഞാന്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായിരുന്ന സമയത്ത് അവനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാൽ അന്ന് മനീഷ് പാണ്ഡെ, യൂസഫ് പത്താൻ എന്നിവർ സ്ക്വാഡിൽ ഉണ്ടായിരുന്നു.

നാലുവർഷമായി കൊൽക്കത്തയിൽ വളർന്ന താരമായിരുന്നു സൂര്യകുമാർ. അവനെ മുംബൈയ്ക്ക് വിട്ടുകൊടുത്തതാണ് കൊൽക്കത്ത ചെയ്‌ത വലിയ മണ്ടത്തരം. ഇപ്പോൾ അവൻ കരിയറിലെ മികച്ച ഫോമിലാണ് തീർച്ചയായും കൊൽക്കത്തയ്ക്ക് ഇപ്പോൾ നിരാശയുണ്ടാകും. അന്ന് കൊൽക്കത്തയിൽ സീസണിൽ
400, 500, 600 റണ്‍സ് അവന്റെ ബാറ്റില്‍ നിന്നുണ്ടായില്ല. ടോപ് ഓര്‍ഡറില്‍ കളിപ്പിച്ചിരുന്നെങ്കില്‍ അവന്റെ ബാറ്റ് ഞങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുമായിരുന്നു. ചില സമയങ്ങളിൽ നമ്മുടെ പരാജയം മറ്റുള്ളവർക്കായിരിക്കും ഗുണം ചെയ്യുക. മുംബൈയ്ക്ക് സൂര്യയെ കൊണ്ടുള്ള ഗുണം ലഭിക്കുന്നുണ്ട് ഗംഭീർ പറഞ്ഞു.

2018 താരലേലത്തില്‍ 3.2 കോടിക്കാണ് മുംബൈ സൂര്യകുമാറിനെ ടീമിലെത്തിച്ചത്. ആ സീസണില്‍ താരം 500 റണ്‍സ് അടിച്ചെടുത്തതോടെ മുംബൈ ടീമിന്റെ അവിഭാജ്യഘടകമാവാൻ താരത്തിനായി. കഴിഞ്ഞ 2 സീസണുകളിലും മുംബൈയ്ക്കായി 400ൽ കൂടുതൽ റൺസ് നേടാനും താരത്തിനായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :