ചെണ്ട സിറാജിൽ നിന്നും ഇന്ത്യയുടെ ബൗളിംഗ് കടിഞ്ഞാൺ ഏറ്റെടുക്കുന്നതിലേക്ക് സിറാജ് എത്തിയെങ്കിൽ നന്ദി പറയേണ്ടത് കോലിയോട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (14:52 IST)
ലോക ക്രിക്കറ്റില്‍ മുഹമ്മദ് സിറാജെന്ന പേര് കേള്‍ക്കാന്‍ തുടങ്ങി അധികകാലമായിട്ടില്ല. 2017ല്‍ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമില്‍ ഇടം നേടിയെങ്കിലും ഏകദിന ടീമില്‍ താരം ആദ്യമായി കളിക്കുന്നത് 2019ലാണ്. ഐപിഎല്ലിലെ മികച്ച പ്രകടനമായിരുന്നു ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലേക്കും തുടര്‍ന്ന് ഏകദിനത്തിലും ടെസ്റ്റിലും ടീമില്‍ ഇടം നേടാന്‍ സിറാജിനെ സഹായിച്ചത്. എന്നാല്‍ ഐപിഎല്ലിലെ തുടക്കക്കാലത്ത് മോശം പ്രകടനങ്ങള്‍ തുടരെ നടത്തിയ താരമായിരുന്നു സിറാജ്. ആര്‍സിബി നായകനായ വിരാട് കോലി താരത്തിന് നല്‍കിയ നിരന്തരമായ പിന്തുണയാണ് സ്വയം മെച്ചപ്പെടുവാന്‍ സിറാജിനെ സഹായിച്ചത്.

ഐപിഎല്ലിലെ തുടക്കക്കാലത്ത് റണ്‍സ് ഏറെ വഴങ്ങുന്ന ചെണ്ട സിറാജ് എന്ന് വിളിപ്പേര് പോലും നേടിയിട്ടും ആര്‍സിബി നായകനായ വിരാട് കോലി സിറാജില്‍ പൂര്‍ണ്ണമായും തന്നെ വിശ്വസിക്കുകയായിരുന്നു. നിരന്തരം മോശം പ്രകടനം നടത്തിയിട്ടും സിറാജിനോട് കോലി പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് അക്കാലത്തെ കോലി ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. പല മുന്‍താരങ്ങളും ആരാധകരുമെല്ലാം സിറാജില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് പിതാവിനെ പോലെ ഓട്ടോ ഓടിക്കാന്‍ പോകുകയാണ് നല്ലതെന്ന് അയാളെ പരിഹസിച്ചപ്പോഴും സിറാജിനെ ചേര്‍ത്ത് നിര്‍ത്തി ആത്മവിശ്വാസം നല്‍കിയത് കോലിയായിരുന്നു.

ഓരോ ഐപിഎല്‍ സീസണ്‍ കഴിയും തോറും കൂടുതല്‍ മെച്ചപ്പെട്ട സിറാജ് ഏറെ വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലും തന്റെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 21ന് വിജയിച്ചപ്പോള്‍ ഇന്ത്യയുടെ ലീഡിംഗ് വിക്കറ്റ് ടേക്കറായി മാറിയ സിറാജിന് പിന്നെ തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. ശ്രീലങ്കക്കെതിരായ ഏഷ്യാകപ്പ് ഫൈനലില്‍ ആറ് വിക്കറ്റ് പ്രകടനവുമായി ശ്രീലങ്കയെ അപമാനിച്ച് പരാജയം സമ്മാനിക്കുമ്പോള്‍ സിറാജിനെ ചുറ്റിപറ്റി ഒരു ജനത മറ്റൊരു ലോകകപ്പ് കിരീടം കൂടി സ്വപ്നം കാണുകയാണ്. പരാജയത്തില്‍ മനസ്സ് തകര്‍ന്ന് പരിശ്രമം മതിയാക്കുന്നവര്‍ക്ക് സിറാജിനേക്കാള്‍ നല്ലൊരു ഉദാഹരണത്തെ കാണിച്ചുനല്‍കാന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :