വില്ല്യംസൺ പുറത്തെടുത്തത് നായകന്റെ കളി, കിവീസ് നായകനെ വാനോളം പുകഴ്ത്തി വിരാട് കോലി

അഭിറാം മനോഹർ| Last Modified വ്യാഴം, 30 ജനുവരി 2020 (13:36 IST)
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ അവിസ്മരണീയമായ വിജയം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ടീം ഇന്ത്യ. സൂപ്പർ ഓവർ വരെ നീണ്ട് നിന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചുവെങ്കിലും മത്സരത്തിന്റെ ഒരു ഘട്ടത്തിൽ വിജയം കൈവിട്ടുപോകുമെന്ന് കരുതിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ നായകൻ.

മുഹമ്മദ് ഷമിയെറിഞ്ഞ മത്സരത്തിലെ അവസാന ഓവറിൽ ജയിക്കുവാൻ ഒമ്പത് റൺസ് വേണ്ടിയിരുന്ന കിവികൾക്കായി മികച്ച ഫോമിലുള്ള കെയ്ന്‍ വില്ല്യംസണും റോസ് ടെയ്‌ലറുമാണ് ക്രീസിലുണ്ടായിരുന്നത്. ഒരു ഘട്ടത്തിൽ മത്സരം കൈവിട്ടുവെന്ന് തന്നെയാണ് ഞാൻ കരുതിയത്. കെയ്‌ൻ 95 റൺസുമായി ക്രീസിലുണ്ടായിരുന്നു. മത്സരത്തിൽ വളരെ മികച്ച രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തിരുന്നത്. ഞാൻ കോച്ചിനോട് പറയുക പോലും ചെയ്തു. ഒരു നായകനെന്ന രീതിയിൽ മുന്നിൽ നിന്ന് കൊണ്ടാണ് കളിക്കുന്നത്. സത്യത്തിൽ ഒരു വിജയം അവർ അർഹിക്കുന്നു. വിജയിക്കാനായതിൽ സന്തോഷമുണ്ട് പക്ഷേ വില്യംസണെ ഓർത്ത് സങ്കടമുണ്ട്. ഇത്തരം മികച്ച പ്രകടനങ്ങൾ നടത്തിയും വിജയിക്കാൻ കഴിയുന്നില്ല എന്നത് സങ്കടകരമാണ് ആ വിഷമം എന്താണെന്ന് എനിക്ക് മനസ്സിലാകും -കോലി പറഞ്ഞു.

മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ തന്നെ വില്യംസണെ വീഴ്ത്താൻ കഴിഞ്ഞതാണ് വിജയത്തിൽ നിർണായകമായത്. അവസാന ഓവറിൽ തന്റെ പരിചയസമ്പത്ത് മുഴുവൻ ഷമി പുറത്തെടുത്തു. സ്റ്റമ്പിന് പുറത്തായി എതാനും ബോളുകൾ. അവസാന ബോളിനെ പറ്റിയും ഞങ്ങൾ ചർച്ച ചെയ്തു. സ്റ്റമ്പിനെ ലക്ഷ്യമാക്കി തന്നെ പന്തെറിയാനുള്ള തീരുമാനത്തിലാണ് ഞങ്ങളെത്തിയത്. അല്ലാത്ത ഏതൊരു ബോളിലും എളുപ്പം 1 റൺസ് സ്വന്തമാക്കാൻ കഴിയുകയും നമ്മൾ പരാജയപ്പെടുകയും ചെയ്യും. ഇത് തലയിൽ വെച്ചുകൊണ്ടാണ് ഷമി തന്റെ അവസാന ബോൾ ചെയ്തതെന്നും കോലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :