ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധം ബുമ്രയോ സിറാജോ അല്ല, മറ്റൊരു താരമെന്ന് പാക് ഇതിഹാസം വസീം അക്രം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (17:54 IST)
ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയെ ഏകപക്ഷീയമായി പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ലോകകപ്പടുക്കുന്നതിന് മുന്‍പ് ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനൊപ്പം ബൗളര്‍മാരും തിരിച്ച് ഫോമിലെത്തിയത് ഇന്ത്യയ്ക്ക് വലിയ കരുത്താണ് നല്‍കുന്നത്. ഇപ്പോഴിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ടീമിന്റെ വജ്രായുധമായി മാറുക ബുമ്രയോ സിറാജോ ആയിരിക്കില്ലെന്ന് അവകാശപ്പെട്ടിരിക്കുകയാണ് പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം.

ഏറെ സന്തുലിതമായ ടീമായ ഇന്ത്യ ടൂര്‍ണമെന്റിലെ ഫേവറേറ്റുകളാണെന്ന് അക്രം പറയുന്നു. ഇന്ത്യയുടെ ടൂര്‍ണമെന്റിലെ വജ്രായുധമായി മാറുക ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കും. ബുമ്രയും സിറാജും എറിഞ്ഞ് തകര്‍ത്തതിന് ശേഷമെത്തുന്ന കുല്‍ദീപ് യാദവ് വലിയ ടീമുകള്‍ക്കെതിരെ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറാണ്. എങ്കിലും ഓള്‍ റൗണ്ടറെന്ന നിലയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനമാവും ഇന്ത്യയ്ക്ക് നിര്‍ണായകമാവുക. അക്രം പറഞ്ഞു.

അതേസമയം ഏഷ്യാകപ്പില്‍ പാകിസ്ഥനെതിരായ മത്സരത്തില്‍ ആറാമതായി ബാറ്റിംഗിനിറങ്ങിയ താരം 87 റണ്‍സുമായി തിളങ്ങിയിരുന്നു. ശ്രീലങ്കയുമായുള്ള ഫൈനല്‍ മത്സരത്തില്‍ ലങ്കയുടെ അവസാന 3 വിക്കറ്റുകള്‍ വീഴ്ത്താനും താരത്തിനായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :