ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ടെസ്റ്റ് അഞ്ച് ദിവസമൊന്നും നീളാറില്ലെന്ന് രോഹിത് ശർമ

അഭിറാം മനോഹർ| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (15:17 IST)
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പര മത്സരമാരംഭിക്കുന്നതിന് മുൻപ് തന്നെ ചർച്ചകളിൽ ഇടം നേടിയിരുന്നു. സ്പിൻ കെണിയൊരുക്കി ഇന്ത്യ കാത്തിരിക്കുന്ന ഇത്തരം പിച്ചുകൾ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന് ഓസീസ് താരങ്ങൾ പറഞ്ഞപ്പോൾ വിദേശത്ത് ആതിഥേയരാജ്യത്തിനനുകൂലമായി പിച്ചൊരുക്കുന്നതിന് സമാനമായതെ ഇന്ത്യയും ചെയ്യുന്നുള്ളു എന്നതായിരുന്നു ഇന്ത്യയുടെ മറുപടി.


ഇൻഡോർ ടെസ്റ്റിൻ്റെ മൂന്നാം ദിനം ഇന്ത്യ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ പിച്ചിനെ പറ്റിയുള്ള വിമർശനങ്ങളിൽ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് നായകൻ രോഹിത് ശർമ.
ടെസ്റ്റ് ക്രിക്കറ്റിന് ഇത്തരത്തിൽ 3 ദിവസങ്ങൾ മാത്രം നീളുന്ന മത്സരങ്ങൾ ഗുണകരമാണോ എന്ന ചോദ്യത്തിനാണ് രോഹിത് മറുപടി നൽകിയത്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ടെസ്റ്റ് മത്സരങ്ങൾ 5 ദിവസം നീളാറില്ലെന്ന് രോഹിത് പറഞ്ഞു.

5 ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങളുണ്ടാകണമെങ്കിൽ കളിക്കാർ മികച്ച മത്സരം പുറത്തെടുക്കണം. പാകിസ്ഥാനിൽ 5 ദിവസം നീണ്ട് നിന്ന 3 ടെസ്റ്റ് മത്സരമുണ്ടായപ്പോൾ ആളുകൾക്ക് ബോറടിച്ചിരുന്നു. ഇവിടെ 3 ദിവസം കൊണ്ട് ടെസ്റ്റ് തീർത്ത് ഞങ്ങൾ കാണികളെ കൂടുതൽ ആവേശത്തിലാഴ്ത്തുകയല്ലേ ചെയ്യുന്നത്. രോഹിത് ചോദിച്ചു. ആദ്യ ഇന്നിങ്ങ്സിൽ നന്നായി ബാറ്റ് ചെയ്യാത്തതാണ് ഇൻഡോറിലെ ടെസ്റ്റ് തോൽവിക്ക് കാരണമെന്നും രോഹിത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :