1983 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് നൽകാൻ പണമില്ലാതെ ബിസിസിഐ, പാരിതോഷികതുക സംഘടിപ്പിച്ചത് ലതാ മങ്കേഷ്‌ക്കർ, ക്രിക്കറ്റിനെ നെഞ്ചോട് ചേർത്ത വാനമ്പാടി

അഭിറാം മനോഹർ| Last Modified ഞായര്‍, 6 ഫെബ്രുവരി 2022 (13:13 IST)
ഇന്ത്യയുടെ പ്രിയഗായിക വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് രാജ്യം. തന്റെ ശബ്‌ദമാധുരിയിലൂടെ ലോകമെങ്ങു‌മുള്ള ആസ്വാദകരെ മായികപ്രപഞ്ചത്തിലേക്ക് കൊണ്ടുപോയ രാജ്യത്തിന്റെ വാനമ്പാടി ഒരു കടുത്ത ക്രിക്കറ്റ് ആരാധിക കൂടിയായിരുന്നു. 1983ലെ ലോകകപ്പ് കിരീടം നേടിയ ടീമിന് പാരിതോഷിക തുക നൽകാൻ കാശില്ലാതിരുന്ന ബിസിസിഐയ്ക്ക് സഹായം ചെയ്‌ത ഒരു കഥയുണ്ട് ലതാ മങ്കേഷ്‌ക്കറിന് പറയാൻ.

1983ൽ ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ വിൻഡീസിനെ തോൽപ്പിച്ച് കൊണ്ട് ഇന്ത്യ ലോകകിരീടം ഉയർത്തിയപ്പോൾ രാജ്യമെങ്ങും ആഹ്‌ളാദം അണപ്പൊട്ടി ഒഴുകുകയായിരുന്നു. തിരിച്ച് വിജയികളായി തിരിച്ചെത്തുന്ന ടീ‌മിന് പാരിതോഷികം നൽകാൻ അന്നത്തെ ബിസിസിഐയുടെ കയ്യിൽ പണമൊന്നുമുണ്ടായിരുന്നില്ല. ഒടുവിൽ ലതാ മങ്കേഷ്‌ക്കറുടെ അടുത്തേക്കാണ് അന്നത്തെ അംഗമായ രാജ് സിങ് എത്തുന്നത്.

ഇന്ത്യൻ ടീമിന് അനുമോദിക്കാനായി പണം സ്വ‌രൂപിക്കാൻ ഡൽഹിയിൽ ലതാ മങ്കേഷ്‌ക്കറുടെ സംഗീത പരിപാടി സംഘടിപ്പണം. കടുത്ത ക്രിക്കറ്റ് ആരാധികയായ ലതാ മങ്കേഷ്‌കർ ആവശ്യം കേട്ടതും സമ്മതം മൂളി. അങ്ങനെ ഓഗസ്റ്റ് 17ന് ഡൽഹിയിൽ സ്പെഷ്യൽ ഷോ നടത്തി. അന്ന് രാജീവ് ഗാന്ധിയടക്കമു‌ള്ളവർ ചടങ്ങിൽ പങ്കെടുത്തു. 20 ലക്ഷം രൂപയാണ് സംഗീത പരിപാടിയിലൂടെ അന്ന് ലഭിച്ചത്.

ഇതോടെ ലോകകപ്പ് നേടിയ ഓരോ താരത്തിനും ഒരു ലക്ഷം രൂപ നൽകാനായി. അന്നത്തെ ഇന്ത്യൻ കളിക്കാരന്റെ ശരാശരി വരുമാനം 5000 രൂപ മാത്രമാണ്. ഇത് മാത്രമല്ല പ്രതിഫലമായി ഒരു രൂപ പോലും വാങ്ങാനും ലത തയ്യാറായില്ല. സച്ചിൻ ടെൻഡുൽക്കറായിരുന്നു ലതാ മങ്കേഷ്‌ക്കറുടെ പ്രിയ താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :