മമ്മൂട്ടി ശ്രീലങ്കയില്‍; ക്രിക്കറ്റ് താരം സനത് ജയസൂര്യയുമായി കൂടിക്കാഴ്ച നടത്തി

ശ്രീലങ്കയിലെത്തിയ നടന്‍ മമ്മൂട്ടിയുമായി ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ കൂടിക്കാഴ്ച നടത്തി

രേണുക വേണു| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (09:11 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടി പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ശ്രീലങ്കയില്‍. എം.ടി.യുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് താരം ശ്രീലങ്കയിലെത്തിയത്.

ശ്രീലങ്കയിലെത്തിയ നടന്‍ മമ്മൂട്ടിയുമായി ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ കൂടിക്കാഴ്ച നടത്തി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ ജയസൂര്യ ട്വിറ്ററില്‍ പങ്കുവെച്ചു. രാജ്യത്ത് ഷൂട്ടിങ്ങിനായി എത്തിയ മമ്മൂട്ടിയെ സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയിലാണ് ജയസൂര്യ കണ്ടത്. പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ദ്ധനയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തും.

' മുതിര്‍ന്ന മലയാളം നടന്‍ മമ്മൂട്ടിയെ കാണാന്‍ സാധിച്ചത് ഒരു ഭാഗ്യമാണ്. സര്‍, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍സ്റ്റാറാണ്. ശ്രീലങ്കയില്‍ വന്നതിന് നന്ദി. ഇന്ത്യയിലെ എല്ലാ താരങ്ങളേയും ഞാന്‍ ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നു' മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജയസൂര്യ കുറിച്ചു.
എം.ടി.യുടെ തന്നെ കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന കഥയാണ് രഞ്ജിത്ത് സിനിമയാക്കുന്നത്. പി.കെ.വേണുഗോപാല്‍ എന്ന നായക കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. എം.ടി.വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി സീരിസിന് വേണ്ടിയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് സിനിമയാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :