ലിവര്‍ കാന്‍സറിനെ കുറിച്ച് ഏറ്റവും അടുപ്പമുള്ളവരോട് പോലും പറഞ്ഞില്ല; എല്ലാം രഹസ്യമാക്കിവച്ച നെടുമുടി വേണു

രേണുക വേണു| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (14:20 IST)

അഞ്ച് വര്‍ഷം മുന്‍പാണ് നെടുമുടി വേണുവിന് ലിവര്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വീട്ടുകാരില്‍ നിന്ന് പോലും വേണു തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കുകയായിരുന്നു. ഏറ്റവും അടുപ്പമുള്ളവരോട് പോലും അദ്ദേഹം ആരോഗ്യ കാര്യങ്ങള്‍ പങ്കുവച്ചിരുന്നില്ല. ചികിത്സ കാര്യങ്ങളിലും ചെറിയ മടി കാണിച്ചിരുന്നു. കൃത്യമായി ചികിത്സിച്ചിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളും ഇപ്പോള്‍ പറയുന്നത്. വൃക്കയ്ക്കും തകരാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വൃക്ക മാറ്റിവയ്ക്കാന്‍ അടക്കം ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സിനിമ തിരക്കുകള്‍ മാറ്റിവയ്ക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. ആരോഗ്യനില മോശമായി ആശുപത്രിയില്‍ ചികിത്സ തേടുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ പോലും നെടുമുടി വേണു സിനിമ സെറ്റുകളില്‍ തിരക്കിലായിരുന്നു.

നെടുമുടി വേണുവിന്റെ ആരോഗ്യപരമായ പ്രശ്നങ്ങളെ കുറിച്ച് നിര്‍മാതാവ് എം.രഞ്ജിത്ത് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 'പത്ത് ദിവസം മുന്‍പാണ് ഞങ്ങള്‍ തമ്മില്‍ അവസാനം സംസാരിച്ചത്. അദ്ദേത്തിന്റെ അസുഖത്തെക്കുറിച്ച് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമായിരുന്നു. ലിവറില്‍ കാന്‍സറായിരുന്നു. അതിന്റെ ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വര്‍ഷമായി രോഗം അറിഞ്ഞിട്ട്. തുടക്കത്തില്‍ തന്നെ ചികിത്സിച്ച്....പിന്നീട് കുഴപ്പങ്ങളില്ലായിരുന്നു. ചെറിയ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമൊക്കെയായി അദ്ദേഹം അതിനെ മറികടക്കുകയായിരുന്നു. അങ്ങനെ പൊക്കൊണ്ടിരിക്കെയാണ് അസുഖം വീണ്ടും കൂടിയത്,' രഞ്ജിത്ത് പറഞ്ഞു.

'ശരീരം ഡൗണ്‍ ആയി. സ്ട്രെയിന്‍ കൂടി. പുഴു എന്ന സിനിമയില്‍ അഭിനയിച്ച് വന്ന ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞങ്ങള്‍ സംസാരിക്കുമ്പോഴൊന്നും രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് ആവലാതികളോ നിരാശകളോ ഉണ്ടായിരുന്നില്ല. തന്റെ കര്‍മങ്ങളില്‍ വ്യാപൃതനായി മുന്നോട്ട് പോകുകയായിരുന്നു. എല്ലാക്കാര്യങ്ങളിലും സജീവമായിരുന്നു,' രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :