ഓഗസ്റ്റ് ആറ് ! ഒരു പൊടിമീശക്കാരന്റെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ പതിഞ്ഞു, അയാള്‍ പിന്നീട് മലയാളത്തിന്റെ മഹാനടനായി; മമ്മൂട്ടിയിസത്തിന്റെ അരനൂറ്റാണ്ട്

രേണുക വേണു| Last Updated: വ്യാഴം, 5 ഓഗസ്റ്റ് 2021 (11:22 IST)

മമ്മൂട്ടിയുടെ സിനിമാ അഭിനയ ജീവിതം അരനൂറ്റാണ്ടിന്റെ നിറവില്‍. മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് 50 വര്‍ഷം ആകുന്നു. പി.ഐ.മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ മുഖം കാണിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്. അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന സിനിമകളിലൊന്ന് കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രങ്ങളിലൊന്ന് തന്നെ മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതി.

കെ.എസ്.സേതുമാധവനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത്. ഷീലയായിരുന്നു സത്യന്റെ നടി. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍' എന്ന സിനിമയിലൂടെ. തന്റെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ അനുഭവങ്ങള്‍ പാളിച്ചകളാണ് തന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കിയതെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്. മമ്മൂട്ടിയസത്തിന് 50 വര്‍ഷം തികയുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴും തുടക്കക്കാരന്റെ കൗതുകത്തോടും ഉത്സാഹത്തോടും കൂടിയാണ് മമ്മൂട്ടി ഓരോ സിനിമകളേയും സ്വീകരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :