'ആദ്യ സിനിമയല്ലേ, കലക്കണം.. ടീവിയില്‍ കണ്ടിട്ടുണ്ട്'; സുരേഷ് ഗോപിക്കൊപ്പമുള്ള ഡല്‍ഹി ഓര്‍മ്മകളില്‍ നടന്‍ കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (09:47 IST)

സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് സുരേഷ് ഗോപിയും നടന്‍ കൃഷ്ണകുമാറും. ഇരുവരുടെയും സൗഹൃദം തുടങ്ങിയതും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതിനും
കാരണമായത് ഡല്‍ഹിയാണെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. പഴയ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് നടന്‍.

കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്

സുരേഷ് ഗോപിയും, ഡല്‍ഹിയും പിന്നെ ഞാനും..ഡല്‍ഹി എനിക്ക് വളരെ ഇഷ്ടപെട്ട സ്ഥലവും ധാരാളം സുന്ദര ഓര്‍മ്മകള്‍ സമ്മാനിച്ച ഇടവുമാണ്. 1983 ന്നില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനായിട്ടാണ് ഡല്‍ഹിയില്‍ ആദ്യമായി എത്തുന്നത്. വിജയ് ചൗക് മുതല്‍ ഇന്ത്യ ഗേറ്റ് വരെ ആണ് മാര്‍ച്ചിങ്. അത് കഴിഞ്ഞു ഇരുവശത്തുമുള്ള പുല്‍ത്തകിടിയില്‍ ഇരുന്നു ഭക്ഷണം... ഒരു വര്‍ഷം കഴിഞ്ഞു 1984 - ലില്‍ Para jumping നായി ആഗ്രയില്‍ പോകും വഴി ഡല്‍ഹിയില്‍... പിന്നീട് 1993 ലേ തണുപ്പുള്ള ഡിസംബര്‍ മാസം വീണ്ടും ഡല്‍ഹിയിലെത്തി. അന്നാണ് ആദ്യമായി സുരേഷ് ചേട്ടനെ കാണുന്നതും പരിചയപെടുന്നതും. ഡല്‍ഹിയില്‍ 'കാഷ്മീരം' സിനിമയുടെ ലൊക്കേഷനില്‍ പോകാനിറങ്ങുമ്പോള്‍ രഞ്ജിത് ഹോട്ടലിന്റെ പടികളില്‍ വെച്ച് .


6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പര്‍ സ്റ്റാര്‍ മുന്നില്‍ നില്കുന്നു. ചെറു ചിരിയോടെ ചോദിച്ചു..'ആദ്യ സിനിമയല്ലേ, കലക്കണം.. ടീവിയില്‍ കണ്ടിട്ടുണ്ട്.. ഓള്‍ ദി ബെസ്റ്റ് ' അനുഗ്രങ്ങളും അഭിനന്ദനങ്ങളും ആവോളം തന്നു ചേട്ടന്‍ നടന്നു നീങ്ങി.. സുരേഷ് ചേട്ടനും ഞാനും തിരുവനതപുരത്തു വളരെ അടുത്താണ് താമസം. മക്കള്‍ ചെറുതായിരിക്കുമ്പോള്‍ birthday പാര്‍ട്ടികള്‍ക്കു ഒത്തു കൂടും. രാധികയും സിന്ധുവുമൊക്കെ കാണാറുണ്ട്. എന്നാല്‍ സുരേഷേട്ടനെ ഞാന്‍ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡല്‍ഹിയിലാണ്.. സുരേഷേട്ടന്‍ നായകനായ 'ഗംഗോത്രി'യുടെ ഷൂട്ടിംഗിനായി ഡല്‍ഹിയില്‍ വെച്ച് വീണ്ടും ഒത്തു കൂടി.

'സലാം കാഷ്മീറി'നായി പോകുമ്പോഴും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കണ്ടുമുട്ടി, അവിടുന്ന് ശ്രീനഗറിലേക്ക് ഒരുമിച്ചായിരുന്നു യാത്ര.. ഒപ്പം സംവിധായകന്‍ ശ്രി ജോഷിയും. കാലങ്ങള്‍ കടന്നു പോയി..സുരേഷേട്ടന്‍ എംപി ആയി. സ്വര്‍ണജയന്തി സദനില്‍ താമസമാക്കിയ സമയം ഞാന്‍ രാജസ്ഥാനില്‍ ശ്രി മേജര്‍ രവി - മോഹന്‍ലാല്‍ ചിത്രമായ 1971 ന്റെ ഷൂട്ടിംങ്ങനായി രാജസ്ഥാനില്‍ പോകും വഴി സുരേഷ് ചേട്ടന്റെ ഡല്‍ഹിയിലെ ഫ്‌ലാറ്റില്‍ താമസിച്ചിട്ടാണ് പോയത്. ഇറങ്ങുമ്പോള്‍ പറഞ്ഞു തിരിച്ചു കേരളത്തിലേക്കു പോകുമ്പോള്‍ സമയമുണ്ടെങ്കില്‍ ഇത് വഴി വന്നു ഇവിടെ തങ്ങീട്ടു പോകാം. അങ്ങനെ സംഭവിച്ചു. തിരിച്ചു വന്നപ്പോള്‍ അവിടെ താമസിച്ചിട്ടാണ് മടങ്ങിയത്. വീണ്ടും നാളുകള്‍ക്കു ശേഷം, ഇന്നലെ സുരേഷ് ചേട്ടന്‍ വിളിച്ചു.

'എടാ നീ ഡല്‍ഹിയിലുണ്ടോ. ഉണ്ടെങ്കില്‍ ഇങ്ങു വാ'. അങ്ങനെ വീണ്ടും ഡെല്‍ഹയില്‍ വെച്ച് വീണ്ടും ഒരു കണ്ടുമുട്ടല്‍. കുറെ അധികം സംസാരിച്ചു.. പഴയ കഥകള്‍ പറഞ്ഞു ഒരുപാട് ചിരിച്ചു.. ഇറങ്ങുമ്പോള്‍ ചോദിച്ചു 'നീ ഇനി എന്നാ ഡല്‍ഹിക്ക്..?' എന്റെ മനസ്സില്‍ അപ്പോള്‍ ഒരു ചോദ്യം വന്നു. ശെടാ.. തിരുവനതപുരത്തു വെച്ച് എപ്പോ കാണാം എന്ന്, എന്ത് കൊണ്ട് ചോദിച്ചില്ല..? എന്താണോ എന്തോ..! തിരോന്തോരം ഭാഷയില്‍ പറഞ്ഞാല്‍ എന്തരോ എന്തോ.. ഹാ ഡല്‍ഹിയെങ്കില്‍ ഡല്‍ഹി.. എവിടെ ആയാലെന്താ കണ്ടാല്‍ പോരെ...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :