സ്ത്രീകളെ സൃഷ്ടിച്ചത് പുരുഷന്മാരുമായി സുഖിച്ച് ജീവിക്കാൻ, പുരുഷന്റെ നേരെ എന്തും ആകാമെന്നാണ് ഇവരുടെ വിചാരം: കൊല്ലം തുളസി

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (17:23 IST)
Kollam Thulasi
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ചില നടന്മാർക്കും സംവിധായകർക്കുമെതിരെ നടിമാർ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്ത് വന്നത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സംവിധായകൻ രഞ്ജിത്ത് മുതൽ ഇപ്പോൾ സിദ്ദിഖ് വരെയാണ് നടിമാരുടെ ആരോപണത്തിൽ പെട്ടുപോയത്. ഇപ്പോഴിതാ, ഇതിനെതിരെ കൊല്ലം തുളസി രംഗത്ത്. ഒരു നടി തന്നെ ഏഴ് താരങ്ങൾക്കെതിരെ ആരോപണവുമായി വന്നു. എന്നാൽ മുഖ്യധാരയിലുള്ള നടിമാരൊന്നും ഇതുപോലെയുള്ള ആരോപണം ഉന്നയിച്ചിട്ടില്ലല്ലോ അതെന്ത് കൊണ്ടാണെന്ന് ചോദിക്കുകയാണ് നടൻ കൊല്ലം തുളസി.

ബാലചന്ദ്ര മേനോൻ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെയും നടൻ തുറന്ന് സംസാരിച്ചു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ ചോദ്യം.

'ഡബ്ല്യൂസിസിയിലുള്ള നടിമാർ പണ്ട് പറഞ്ഞിരുന്നത് അവരെ ക്രൂരമായി പീഡിപ്പിക്കുന്നു എന്നല്ല. സിനിമാ വ്യവസായത്തിൽ അവർക്കൊരുപാട് പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെന്നാണ്. വസ്ത്രം മാറുന്നതിനും ബാത്ത്‌റൂമിൽ പോകുന്നതിനും സ്വകാര്യതയും സൗകര്യവും ഇല്ലെന്നുമാണ്. ചാൻസ് കൊടുക്കാൻ മറ്റ് പലതിനും നിർബന്ധിക്കുന്നു, പണം കൊടുക്കുന്നില്ല എന്നൊക്കെയാണ്. അതൊക്കെ ന്യായമായ കാര്യങ്ങളാണ്. അതിനെ കുറിച്ചറിയാനാണ് ഒരു കമ്മിറ്റി വരുന്നത്. ഡബ്ല്യൂസിസിയുമല്ല കേസുമായി വന്നത്. പുറത്ത് നിന്നുള്ള ആരോ വേറെ ഉദ്ദേശത്തോട് കൂടിയാണ് ആരോപണവുമായി വന്നത്.

ഏഴ് നടന്മാർക്കെതിരെയാണ് ഒരു നടി വന്നത്. എത്ര മ്ലേച്ഛമായിട്ടാണ് അവർ സംസാരിച്ചത്. ദൂരെ നിൽക്കുന്ന ചിലർ ആരോപിക്കുമ്പോൾ ഇതിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം വളരെ ക്രൂരമാണ്. ഇനി പ്രൊഡക്ഷൻ കൺട്രോളർമാരുടെയും സംവിധായകരുടെയും എന്റെ പേരിലും നാളെ ആരോപണം വന്നേക്കാം. എന്ത് ചെയ്യാൻ പറ്റും. പുരുഷന്മാരെ പറ്റി ആർക്കും എന്തും കൊടുക്കാം പറ്റും എന്ന ചിന്ത തന്നെ തെറ്റല്ലേ? സ്ത്രീയെ സൃഷ്ടിച്ചത് പുരുഷനുമായി സന്തോഷത്തോടെയും സുഖമായിട്ടും ജീവിക്കുന്നതിനും വേണ്ടിയാണ്. അല്ലെങ്കിൽ ഒരാളെ മാത്രം സൃഷ്ടിച്ചാൽ മതിയല്ലോ. ആദം, ഹവ്വ കാലം മുതൽ അങ്ങനെ ആണ്. അവർക്ക് സമ്മേളിക്കാനും സുഖിക്കാനും വേണ്ടിയാണ്. പക്ഷേ പുരുഷന്റെ നേരെ എന്തും ആകാമെന്നാണ് ഇവരുടെ വിചാരം', കൊല്ലം തുളസി പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :