അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ജനുവരി 2026 (16:21 IST)
മുംബൈ: ആദിത്യ ധറിന്റെ സംവിധാനത്തില്‍ റണ്‍വീര്‍ സിംഗ് നായകനായി അഭിനയിച്ച 'ധുരന്ധര്‍' ഇന്ത്യന്‍ ബോക്സോഫീസ് ചരിത്രം തിരുത്തിയെഴുതുന്നു. 33 ദിവസങ്ങള്‍ക്കുള്ളില്‍ 831.40 കോടി രൂപ നെറ്റ് കളക്ഷനുമായി
പുഷ്പ 2 ഹിന്ദി പതിപ്പിനെ പിന്തള്ളാന്‍ ദുരന്തറിനായി. ആഗോളതലത്തില്‍ 1253 കോടി രൂപയാണ് സിനിമ ഇതിനകം സ്വന്തമാക്കിയത്.
ഇതോടെ
ബഹുബലി 2, പുഷ്പ 2, ദംഗല്‍, ആര്‍ആര്‍ആര്‍ എന്നിവയ്ക്കു പിന്നാലെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ വിജയമായി സിനിമ മാറി. ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങിയ സിനിമയ്ക്ക് ആദ്യം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും പിന്നീട് തിയേറ്ററുകളില്‍ സിനിമ കത്തിക്കയറി.
വടക്കേ അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ എക്കാലത്തെയും വലിയ ഹിന്ദി/ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും സിനിമ സ്വന്തമാക്കി. 1999ലെ കാണ്ടഹാര്‍ ഹൈജാക്കിംഗ്, 2001 പാര്‍ലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം തുടങ്ങിയ യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ കഥ പറയുന്നത്. കറാച്ചിയിലെ തീവ്രവാദ ശൃംഖലകളിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റായാണ് സിനിമയില്‍ രണ്‍വീര്‍ സിംഗ് എത്തിയത്.
മികച്ച വിജയം സ്വന്തമാക്കാനായതോടെ മാര്‍ച്ച് 19ന് സിനിമയുടെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ്,കന്നഡ, മലയാളം എന്നിങ്ങനെ അഞ്ച് ഭാഗങ്ങളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാകും സിനിമ പുറത്തിറങ്ങുക. ധുരന്ധര്‍ ആദ്യഭാഗം ഹിന്ദിയില്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്.