അയ്യപ്പന്‍ നായര്‍ മമ്മൂട്ടിയായിരുന്നു, കോശി ബിജു മേനോനും; പിന്നീട് സംഭവിച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (10:34 IST)

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലയിലെല്ലാം മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ കലാകാരനാണ് സച്ചി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമായിരുന്നു. സച്ചി വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

അയ്യപ്പനും കോശിയുമാണ് സച്ചി അവസാനമായി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം. പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. എന്നാല്‍, ഈ സിനിമയില്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെയാണ്. കോശിയായി ബിജു മേനോനും. സച്ചിയുടെ ഭാര്യ സിജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സച്ചിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സിജി ഇക്കാര്യം പറഞ്ഞത്.

'അയ്യപ്പനും കോശിയും എഴുതി തുടങ്ങുമ്പോള്‍ അയ്യപ്പന്‍ നായര്‍ മമ്മൂക്കയും കോശി ബിജു മേനോനും ആയിരുന്നു. പക്ഷേ, ഇതിന്റെ ക്ലൈമാക്‌സ് എഴുതി വരുമ്പോള്‍ സച്ചി പറഞ്ഞു ഇല്ല ഫൈറ്റ് എനിക്ക് റോ ഫൈറ്റ് തന്നെ വേണമെന്ന്. ഫൈറ്റിന് ഡ്യൂപ്പിനെ വച്ചാലോ എന്നു ഞാന്‍ സച്ചിയോട് ചോദിച്ചു. സച്ചി വായിക്കുന്ന ഓരോ സീനും ഞാന്‍ കണ്ടിരുന്നത് അയ്യപ്പന്‍ നായര്‍ മമ്മൂക്കയായിട്ടാണ്. പക്ഷേ, ക്ലൈമാക്‌സ് സീന്‍ ബുദ്ധിമുട്ടാണെന്നും തുടര്‍ച്ചയായ ലൈവ് ഫൈറ്റാണ് ചെയ്യാനുള്ളത്. അതുകൊണ്ട് ബിജു മേനോനെയും പൃഥ്വിരാജിനെയും വച്ച് ചെയ്യാമെന്ന് സച്ചി പറഞ്ഞു. രാജു അത് ചെയ്യുമോ എന്ന് ഞാന്‍ സച്ചിയോട് ചോദിച്ചു. രണ്ട് കഥാപാത്രങ്ങളും രാജുവിന്റെ മുന്നില്‍ വയ്ക്കും, രാജു ഇഷ്ടമുള്ള കഥാപാത്രം എടുക്കട്ടെ എന്നാണ് സച്ചി എന്നോട് മറുപടി പറഞ്ഞത്. രാജു ഏത് എടുക്കുമെന്ന് ഞാന്‍ സച്ചിയോട് ചോദിച്ചു. അന്നേ സച്ചി പറഞ്ഞു കോശിയെ തന്നെയായിരിക്കും പൃഥ്വിരാജ് എടുക്കുകയെന്ന്,' സിജി പറഞ്ഞു.


കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു സച്ചിയുടെ അന്ത്യം. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ജന്മം നല്‍കിയ സച്ചി മനസ് നിറയെ സിനിമാമോഹങ്ങള്‍ ബാക്കിവച്ചാണ് വിടവാങ്ങിയത്.

മനസില്‍ ഒരു സിനിമയ്ക്കുള്ള കഥ പിറന്നാല്‍ സച്ചി ആദ്യം പോകുക മൂകാംബികയിലേക്കാണ്. മൂകാംബികയില്‍ പോയി മുറിയെടുത്ത് അവിടെയിരുന്ന് തിരക്കഥ പൂര്‍ത്തിയാക്കും. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം മൂകാംബിക ക്ഷേത്രത്തില്‍ പോകും. തിരക്കഥ പൂജിച്ച് വാങ്ങും. അതിനുശേഷം മാത്രമേ സിനിമയുടെ വര്‍ക്കുകളിലേക്ക് കടക്കൂ.

സേതുവിനൊപ്പം തിരക്കഥ രചിച്ചാണ് സച്ചി മലയാള സിനിമയിലേക്ക് എത്തുന്നത്. സച്ചി-സേതു കൂട്ടുക്കെട്ട് മലയാളത്തില്‍ ഹിറ്റായി. പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് ആണ് ഈ കൂട്ടുക്കെട്ടില്‍ പിറന്ന ആദ്യ ചിത്രം. റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം തിരക്കഥയൊരുക്കിയത് സച്ചിയും സേതുവും ചേര്‍ന്നാണ്.

ജോഷി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'റണ്‍ ബേബി റണ്‍' ആണ് സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥ. പിന്നീട് ചേട്ടായീസ്, രാമലീല, ഷെര്‍ലക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെയും തിരക്കഥാകൃത്തായി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ സിനിമകള്‍ സ്വയമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്തു. സച്ചിയുടെ കൈയൊപ്പ് പതിഞ്ഞ സിനിമകളില്‍ ഭൂരിഭാഗവും തിയറ്ററുകളില്‍ വന്‍ വിജയങ്ങളായിരുന്നു. പൃഥ്വിരാജ്-ബിജു മേനോന്‍ കൂട്ടുക്കെട്ടില്‍ പിറന്ന അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :