പ്രതിഫലം വേണ്ടെന്ന് ടൊവിനോ, ജോജു 20 ലക്ഷം കുറച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2020 (15:22 IST)
ടൊവിനോ തോമസും ജോജു ജോർജും പ്രതിഫലം കുറയ്‌ക്കാൻ സമ്മതിച്ചതായി നിർമാതാക്കളുടെ സംഘടന. മോഹൻലാൽ പോലും പ്രതിഫലം 50 ശതമാനം കുറച്ചപ്പോൾ യുവതാരങ്ങൾ പ്രതിഫലം കൂട്ടിയത് നിർമാതാക്കളെ പ്രകോപിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് പ്രതിഫലം കുറയ്‌ക്കാൻ ഇരുതാരങ്ങളും തീരുമാനിച്ചത്.

പ്രതിഫലം വാങ്ങാതെയാകും ടൊവിനോ തോമസ് പുതിയ ചിത്രം ചെയ്യുക. സിനിമ വിജയിച്ചാൽ നിർമാതാവ് നൽകുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടൊവിനോ സമ്മതിച്ചിരിക്കുന്നത്. അതേസമയം ജോജു ജോർജ് 20 ലക്ഷമാണ് പ്രതിഫലം കുറച്ചത്.

കൊവിഡിന് മുൻപ് 75 ലക്ഷം വാങ്ങിയിരുന്ന ടൊവിനോ ഒരു കോടിയായി പ്രതിഫലം ഉയർത്തിയിരുന്നു. 45 ലക്ഷം വാങ്ങിയിരുന്ന ജോജു 50 ലക്ഷമാണ് ആവശ്യപ്പെട്ടത്. ഇതോടെ രണ്ടു താരങ്ങളുടെയും സിനിമയുടെ ചിത്രീകരണാനുമതി പുനപരിശോധിക്കാൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. പ്രതിഫലം കുറച്ചാൽ മാത്രമെ ചിത്രീകരണാനുമതി നൽകു എന്നായിരുന്നു സംഘടനയുടെ നിലപാട്. ഇതോടെയാണ് രണ്ട് താരങ്ങളും പ്രതിഫലം കുറച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :