തിരുവാതിരപ്പദാവലി

WEBDUNIA|

തിരുവാതിരയുമായി ബന്ധപ്പെട്ട് അനേകം ചടങ്ങുകളുണ്ട്. തിരുവാതിരയുമായി ബന്ധപ്പെട്ട് മാത്രം ഭാഷയില്‍ പുതിയ പദങ്ങള്‍ ഉണ്ടാകാന്‍ തക്ക പ്രധാന്യം ആര്‍ദ്രാ വ്രതത്തിന് കേരളത്തിലുണ്ട്.

ദശപുഷ്പം, പൂവക്കാടി, പൂത്തിരുവാതിര, നൂറ്റെട്ടു മുറുക്കുക, തുടിച്ചുകുളി, പാതിരാപ്പൂച്ചൂടല്‍, എട്ടങ്ങാടി, ഗംഗയുണര്‍ത്തല്‍, തിരുവാതിരപ്പാട്ട്, തിരുവാതിരപ്പുഴുക്ക്, തിരുവാതിരവ്രതം, തുടി, മംഗലയാതിര തുടങ്ങി അനേകം വാക്കുകള്‍ തിരുവാതിരയുമായി ബന്ധപ്പെട്ടാണ് ഭാഷയില്‍ കടന്നു വന്നത്.

പൂവക്കാഴി

ചെപ്പില്‍ കൊന്നയുടെ ഇലയില്‍ അരികൊണ്ട് അട വച്ച് അതിനുമേല്‍ മൂന്ന് കറുകപ്പുല്ലിന്‍െറ തല നുള്ളി വെയ്ക്കുന്നു. പിന്നീട് എരിക്കിന്‍െറ ഇല കൊണ്ടടച്ച് വച്ച് ഭര്‍ത്താവിന്‍െറ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിച്ച്, ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് .

തിരുവാതിരക്കളി

ആര്‍ദ്രാവ്രതം തുടങ്ങി ഏഴുനാളും രാത്രികളില്‍ സ്ത്രീകള്‍ സംഘം ചേര്‍ന്ന് നിലവിളക്കിന് ചുറ്റും
ചുവടുവച്ച് തിരുവാതിരക്കളി നടത്തുന്നു. ഭരതനാട്യത്തിന്‍െറയും മോഹിനിയാട്ടത്തിന്‍െറയും പ്രാക്തന രൂപമാണത് .

ശാസ്ത്രീയ നൃത്തം അഭ്യസിക്കാന്‍ അവസരം കിട്ടാത്തവര്‍ക്ക് തിരുവാതിരക്കളി, മാനസികോല്ലാസം നല്‍കുന്ന ഒരു വ്യായാമകലകൂടിയാണ്. ശിവസ്തുതിയും കൃഷ്ണസ്തുതിയുമാണ് മിക്കപാട്ടുകളിലെയും വിഷയം. ഇരയിമ്മന്‍തമ്പിയുടെ ഉത്തരാസ്വയംവരം ആട്ടക്കഥയിലെ "വീരവിരാടകുമാരവിഭോ' എന്നാരംഭിക്കുന്ന കുമ്മിയാണ് ഏറ്റവും പ്രസിദ്ധം.

എട്ടങ്ങാടി

ധനുമാസത്തിലെ തിരുവാതിരത്തലേന്ന് വ്രതശുദ്ധകളായി സ്ത്രീകള്‍ നടത്തുന്ന ചടങ്ങാണ് എട്ടങ്ങാടി. മുറ്റത്ത് തീക്കുണ്ഡമുണ്ടാക്കി ചേന, ചേമ്പ്, കിഴങ്ങ്, കാച്ചില്‍, പഴംനുറുക്ക്, ചോളം, കായ, കൂര്‍ക്ക എന്നിവ ചുട്ടെടുത്ത് വറുത്തരിയും കരിക്കും ധാരാളമായി ചേര്‍ത്ത് ശിവപാര്‍വതിമാര്‍ക്ക് നിവേദിക്കുന്നു. പിന്നീടത് പ്രസാദമായി കഴിക്കുന്നു. എട്ടങ്ങാടി നിവേദിക്കുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയാണ്.

""കാര്‍ത്യായനീ മഹാമായേ
മഹാ യോഗീന്നധീശ്വരീ
നന്ദ ഗോപസുധേ ദേവീ
പതിം മേ കുരു തേ നമഃ.''



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :