രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വന്‍ വിലക്കയറ്റം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചേ തീരൂ എന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് സമ്മതം മൂളിയിട്ടില്ല. തെരഞ്ഞെടുപ്പൊക്കെ ഒന്ന് കഴിഞ്ഞോട്ടെ എന്നാണ് എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് എന്നറിയുന്നു. രാജ്യത്തെ നാല് എണ്ണക്കമ്പനികള്‍ക്കും കൂടി ഈ വര്‍ഷം 1,77,562 കോടി രൂപ സഞ്ചിത നഷ്ടം കണക്കാക്കുന്നു എന്നും വെളിപ്പെടുത്തല്‍. എന്തായാലും ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ അണിയറയില്‍ ഒരുക്കം നടക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായാല്‍ ഇന്ധന വില വര്‍ധിപ്പിക്കാനാണു നീക്കം.
ഇന്ധന വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളുടെ സമ്മര്‍ദം. തങ്ങള്‍ക്കു പ്രതിദിനം 297 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നു എന്ന പരാതിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണു രംഗത്തെത്തിയത്. തുടര്‍ന്ന് മറ്റ് കമ്പനികളും രംഗത്തെത്തി. ഒരു ലിറ്റര്‍ ഡീസലിന് 18.11 രൂപയും മണ്ണെണ്ണയ്ക്ക് 28.33 രൂപയും 14.6 കിലോ പാചക വാതക സിലിണ്ടറിന് 315.86 രൂപയും നഷ്ടം സഹിച്ചാണു തങ്ങള്‍ വില്ക്കുന്നതെന്നാണു കമ്പനികളുടെ കണക്ക്.
ക്രൂഡ് ഓയില്‍ ബാരലിന് 71-72 ഡോളര്‍ വിലയുണ്ടായിരുന്ന കഴിഞ്ഞ ജൂണിലാണ് അവസാനമായി ഡീസല്‍വില ഉയര്‍ത്തിയത്. മണ്ണെണ്ണയ്ക്കും ഡീസലിനും അതിനു ശേഷം വില ഉയര്‍ന്നിട്ടില്ല. ഇപ്പോള്‍ ക്രൂഡ് വില 110 ഡോളറാണ്. ഇതാണ് തങ്ങളുടെ നഷ്ടം വര്‍ദ്ധിപ്പിച്ചത് എന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ന്യൂ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ ഡീസലിന് നിലവില്‍ 37.75 രൂപയാണു വില. പക്ഷേ, 55.86 രൂപയായി വില ഉയര്‍ത്തിയാലേ തങ്ങള്‍ക്കു നഷ്ടം നികത്താനാകൂ എന്നാണു കമ്പനികള്‍ പറയുന്നത്. ഒപ്പം പെട്രോള്‍ വില കൂട്ടാനും കമ്പനികള്‍ക്ക് പദ്ധതിയുണ്ട്.