എങ്കിൽ ഞങ്ങൾ സ്വർണം പങ്കിട്ടെടുത്തോട്ടെ? ഹൈജംപ് പിറ്റിൽ വൈകാരിക നിമിഷങ്ങൾ, മനസ്സ് നിറയ്‌ക്കുന്ന കാഴ്‌ച്ചകൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (14:29 IST)
കായികതാരങ്ങൾ തമ്മിലുള്ള പൊടിപ്പാറുന്ന മത്സരക്കാഴ്‌ച്ചകൾ മാത്രമല്ല ഏതൊരു കായികമാമാങ്കവും സമ്മാനിക്കാറുള്ളത്. ലോകത്തെ ഒന്നിപ്പിക്കുന്നതാണ് ഇത്തരം മത്സരങ്ങളെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന നിറയെ കാഴ്‌ച്ചകളും അവ സമ്മാനിക്കാറുണ്ട്.

ഒളിമ്പിക്‌സിൽ ഇത്തരം ഒരു നിമിഷം പിറന്നത് ഹൈജമ്പ് പീറ്റിലായിരുന്നു. സൗഹൃദദിനമായിരുന്ന ഇന്നലെയായിരുന്നു ഈ നിമിഷങ്ങൾ പിറന്നത് എന്നത് ഒരു പക്ഷേ ആകസ്‌മികമായേക്കാം. എന്നാൽ സ്പോർട്‌സ് എന്നത് ലോകത്തെ ഒരുമി‌പ്പിക്കാനുള്ള ഒന്നാ‌ണെന്നുള്ളതിന്റെ നേർസാക്ഷ്യമായിരുന്നു ഇന്നലെ നടന്ന സംഭവങ്ങൾ.

ഇറ്റലിയുടെ ജിയാന്‍മാര്‍കോ ടംബേരിയും ഖത്തറിന്റെ മുതാസ് ബര്‍ഷിമുമാണ് സൗഹൃദദിനത്തിൽ ലോകത്തിന്റെ ‌ഹൃദയം കവർന്നത്. ഹൈജംപിൽ രണ്ട് താരങ്ങളും 2.37 മീറ്റർ ഉയരമായിരുന്നു കുറിച്ചത്. 2.39 ചാടിക്കടക്കാന്‍ മൂന്ന് തവണ ശ്രമിച്ചിട്ടും രണ്ടുപേരും ലക്ഷ്യത്തിലെത്തിയില്ല. ഈ സമയം ഇറ്റാലിയൻ താരമായ
ജിയാന്‍മാര്‍കോ ടംബേരിയുടെ കാലിന് പരിക്കേറ്റു. ഖത്തറിന്റെ മുതാസ് ബര്‍ഷിന് മുന്നിൽ ഇനിയും രണ്ട് അവസരങ്ങളൂണ്ട്. 2.39 മീറ്റർ ചാടികടക്കാനായാൽ ബർഷിന് സ്വർണം കരസ്ഥമാക്കാം.

ഷൂട്ടൗട്ടിലേക്ക് നീങ്ങട്ടെയെന്ന് ഒഫീഷ്യല്‍സ്. രണ്ടുതാരങ്ങളും പരസ്‌പരം മുഖത്തേക്ക് നോകി. വേദനയിൽ പുളയുകയായിരുന്നു ഇറ്റാലിയൻ താരം.
ടംബേരിയുടെ മനസിലുള്ളത് ബര്‍ഷിം ചോദിച്ചു. ഈ സ്വര്‍ണം ഞങ്ങള്‍ക്ക് പങ്കുവയ്ക്കാനാകുമോ? സാധിക്കും എന്നതായിരുന്നു റഫറിയുടെ മറുപടി.

ഹൈ‌ജംപ് പീറ്റിൽ ശത്രുക്കളാണെങ്കിലും ആത്മസുഹൃത്തുക്കളാണ് ഇരു താരങ്ങളും. റിയൊ ഒളിംപികിസില്‍ കരിയർ തകർത്തേക്കാവുന്ന പരിക്കിനെ അതിജീവിച്ചെത്തിയ ടംബേരിയ്‌ക്ക് സ്വർണം എത്രത്തോളം വലിയ സ്വപ്‌നമാണെന്ന് ബർഷിക്കറിയാം. ഒടുവിൽ റഫറിയുടെ അനുവാദത്തോടെ സ്വർണമെഡൽ രണ്ട് താരങ്ങളും പങ്കുവെച്ചു. അതൊരു സൗഹൃദദിനത്തിൽ തന്നെ സംഭവിച്ചു എന്നത് ഒരു പക്ഷേ ലോകം ഗൂഡാലോചന നടത്തിയതാവാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :