ശബരീനാഥന്‍ അരുവിക്കരയുടെ നാഥനായത് 2015ല്‍

Retrospective 2015, തിരിഞ്ഞുനോട്ടം 2015
Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2015 (20:56 IST)
അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പാണ് 2015ല്‍ കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ഒരു സംഭവം. 10128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയെ യുഡി‌എഫ് സ്ഥാനാര്‍ഥി ശബരീനാഥന്‍ പരാജയപ്പെടുത്തി. ശബരീനാഥന് 56,448 വോട്ടാണ് ലഭിച്ചത്. ഇടത് സ്ഥാനാര്‍ഥി വിജയകുമാറിന് 46,320 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിനു 34,145 വോട്ടും ലഭിച്ചു.

ഇടതുപക്ഷത്തിന് മേല്‍‌ക്കൈ ഉണ്ടായിരുന്ന പല പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമാണ് ഉണ്ടാക്കിയത്. ബിജെപി ഇടത് പക്ഷത്തിന്റെ വോട്ട് വ്യാപകമായി പോക്കറ്റിലാക്കിയത് വിജയകുമാറിനെ പിന്നിലാക്കുന്നതിനു മുഖ്യകാരണമായി. വ്യാപകമായി ഹൈന്ദവ വോട്ട് ബിജെപി കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ജി കാര്‍ത്തികേയനേക്കാള്‍ ലീഡ് ശബരി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ അത് നഷ്ടപ്പെട്ടു. 56792 വോട്ടാണ് കാര്‍ത്തികേയന് ലഭിച്ചത്.

അരുവിക്കരയില്‍ നേടിയ വന്‍ വിജയം അച്ഛന്റെ വിജയവും, അച്ഛനെ സ്നേഹിച്ച ജനത്തിന്റെ വിജയവുമാണെന്നും കെ എസ് ശബരീനാഥന്‍. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് ഇങ്ങനെയൊരു ഭൂരിപക്ഷം ലഭിക്കാന്‍ കാരണം. അച്ഛന്റെ ആത്മബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്ന ജനങ്ങളുടെ ആഗ്രഹമാണിത്. യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്ന ആഗ്രഹം കേരള ജനതയ്ക്കുണ്ടെന്നും ശബരീനാഥന്‍ പറഞ്ഞു.

താഴേത്തട്ടുമുതലുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് അരുവിക്കരയിലെ ഈ വിജയം. നല്ലതേ സംഭവിക്കൂ എന്ന് ആദ്യംമുതല്‍ അറിയാമായിരുന്നു. പാര്‍ട്ടി അംഗങ്ങളോടും കടപ്പാടുണ്ട്. കനത്ത മഴയത്തുപോലും ജനമെത്തി വോട്ട്ചെയ്തു. റോഡ് വികസനമടക്കമുള്ള പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകും. അടിസ്ഥാന പദ്ധതികള്‍ക്കാകും മുന്‍തൂക്കം നല്‍കുക. പുതിയ ചില പദ്ധതികളും പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ശബരീനാഥന്‍ പറഞ്ഞു.

ജി കാര്‍ത്തികേയനെക്കാള്‍ വലിയ നേതാവായി ശബരീനാഥന്‍ വളരുമോ എന്ന ചോദ്യത്തിന് അതൊക്കെ കാലം തെളിയിക്കേണ്ടതാണെന്നായിരുന്നു അമ്മ ഡോ. സുലേഖയുടെ മറുപടി.

എല്‍ഡിഎഫ് പരാജയം അപ്രതീക്ഷിതമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍ പറഞ്ഞു. ഇതു രാഷ്ട്രീയ കാരണത്താലല്ല. ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതു പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഭിമാനകരമായ നേട്ടമാണു ബിജെപിക്കുണ്ടായിരിക്കുന്നത് എന്നാണ് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ പറഞ്ഞു. കുറച്ചുകൂടി വോട്ടുകള്‍ നേടാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പ്രതികരിച്ചു. രണ്ടാം സ്‌ഥാനത്ത്‌ എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :