കുമാരനല്ലൂര്‍ തൃക്കാര്‍ത്തിക

kumaranallor temple
WDWD
കുമാരനല്ല ഊര് - കുമാരനല്ലൂര്‍

സുബ്രഹ്മണ്യനു വേണ്ടി നിര്‍മ്മിച്ച അമ്പലം ദേവിയെ കുടിയിരുത്തുകയാലാണ് കുമാരനല്ല ഊര് എന്നര്‍ത്ഥത്തില്‍ കുമാരനെല്ലൂര്‍ പ്രസിദ്ധമായത്.

മധുരയിലെ ദേവിയുടെ രത്നഖചിതമായ മൂക്കുത്തി ഒരിക്കല്‍ കാണാതായി. മൂക്കുത്തി കാണാതായപ്പോള്‍ പാണ്ഡ്യരാജാവ് 41 ദിവസത്തിനകം അതു കണ്ടെടുത്തില്ലെങ്കില്‍ ശാന്തിക്കാരനെ കൊന്നു കളയുമെന്ന് കല്‍പിച്ചു. ശാന്തിക്കാരന്‍ ദേവിയെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു.

മുപ്പത്തൊമ്പതാം ദിവസമായി. രാത്രി ഉറങ്ങിക്കിടന്ന ശാന്തിക്കാരന്‍ ഒരു സ്വപ്നം കണ്ടു. ആരോ അദ്ദേഹത്തിന്‍റെ കാല്‍ക്കലിരുന്ന് അങ്ങിനി താമസിച്ചാല്‍ ആപത്തുണ്ടാവും. കാവല്‍ക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്ന സമയമാണിത്. പുറത്തിറങ്ങി ഓടൂ. എവിടെയെങ്കിലും പോയി രക്ഷപ്പെടൂ. എന്നു പറയുന്നതു കേട്ടു.

മൂന്നു തവണ ഇപ്രകാരം ഒരു ശബ്ദം ശാന്തിക്കാരന്‍ കേട്ടു. എന്തായാലും ദേവി അരുളിചെയ്തതായിരിക്കുമിത്. രക്ഷപ്പെടുക തന്നെ എന്നോര്‍ത്ത് ശാന്തിക്കാരന്‍ പുറപ്പെട്ടപ്പോള്‍ "ഇത്രകാലം എന്നെ സേവിച്ച അങ്ങു പോകുകയാണെങ്കില്‍ ഞാനും വരുന്നു എന്നു പറഞ്ഞു ഒരു സ്ത്രീ രൂപം കൂടെ പോന്നു.

അവര്‍ ധരിച്ചിരുന്നു ആഭരണങ്ങളില്‍ നിന്നുള്ള പ്രകാശം മതിയായിരുന്നു ബ്രാഹ്മണന് വഴി കാണാന്‍. നടന്നു തളര്‍ന്ന അയാള്‍ ഒരു വഴിയമ്പലത്തില്‍ കിടന്നു വിശ്രമിച്ചു.

പിറ്റേന്നുണര്‍ന്നു നോക്കിയപ്പോഴാണ് അത് കേരളരാജ്യം ഭരിച്ചിരുന്നു ചേരമാന്‍ പെരുമാള്‍ സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ പണിയിച്ച അമ്പലമാണെന്ന് ബ്രാഹ്മണന് മനസിലായത്.

തന്നോടൊപ്പമുണ്ടായിരുന്ന സ്ത്രീരൂപം സര്‍വ്വാലങ്കാര വിഭൂഷിതയായി ശ്രീകോവിലിലെത്തി പീഠത്തില്‍ ഉപവിഷ്ടയായിരിക്കുന്നതാണ് ശാന്തിക്കാരന്‍ കണ്ടത്.

കുമാരനായി കുറിച്ചിരുന്ന ഊരില്‍ ദേവീപ്രതിഷ്ഠ നടത്തേണ്ടി വന്നതിനാല്‍ കുമാരനല്ല ഊര് എന്നത് കുമാരനല്ലൂര് എന്നായിത്തീര്‍ന്നെന്നാണ് പുരാവൃത്തം.

ദേവിയോടു കൂടി മധുരയില്‍ നിന്നു വന്ന ശാന്തിക്കാരന്‍റെ വംശജര്‍ ഇപ്പോഴും കുമാനല്ലൂരുണ്ട്. "മധുര' എന്നാണ് ഇല്ലപ്പേര്. "മധുരനമ്പൂതിരിമാര്‍' എന്നിവര്‍ അറിയപ്പെടുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :