ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

WEBDUNIA|
പാപവും പുണ്യവും അനുഭവിക്കാതെ തീരുകയുമില്ലല്ലോ. നാമെല്ലാം പുണ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നു. എന്നാല്‍ പാപഫലങ്ങളാകുന്ന ദു:ഖങ്ങളെ തിരസ്കരിക്കാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ ആ പ്രത്യേക സമയങ്ങളില്‍ നാം ഈശ്വരപൂജ ചെയ്താലും അതും പാപത്തിന്‍റെ ഫലമായേ കണക്കാക്കാനാകൂ.

അതുകൊണ്ടാണ് ദോഷ നിവാരണത്തിനായിച്ചെയ്യുന്ന പൂജയും പാപമാണെന്നു പറഞ്ഞത്. അങ്ങനെ ചെയ്യിപ്പിച്ചു എങ്കില്‍ ആ പാപം മാറ്റുവാന്‍ പൂജിച്ചയാളിന് യജമാനന്‍ ദാനം നല്‍കണം. (വിലപിടിപ്പുളള എന്തെങ്കിലും വസ്തു).

ഈ ദാനവും പാപമാണല്ലോ. ദാനത്തിന്‍റെ പാപം മാറാന്‍ ധനത്തിന്‍റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം. (ആദ്യം ദ്രവ്യഫലം, രണ്ടാമത് കര്‍മ്മഫലം). ഈ ദക്ഷിണകൊണ്ടുണ്ടായ പാപം മാറാന്‍ സര്‍വ്വപാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്കരിക്കുകയും വേണം!! ഈ അര്‍ത്ഥത്തിലാണ് ദാന-ദക്ഷിണ-സമര്‍പ്പണാദി ചടങ്ങുകള്‍ മുഖ്യമായത്.

വെറ്റിലയാകുന്നു ദക്ഷിണയ്ക്കായി സാധാരണ ഉപയോഗിക്കാറ്. വെറ്റില ത്രിമൂര്‍ത്തിസ്വരൂപവും ലക്സ്മീ പ്രതീകവുമാകുന്നു. (താന്പൂലതത്വം വെറ്റില, പാക്ക്, ചുണ്ണാന്പ് ഇതാകുന്നു. ക്രമാല്‍ സത്വരജഃതമോ ഗുണ സൂചകവും ഇവ ചേര്‍ത്ത് മുറുക്കുന്പോള്‍ രക്തനിറമാര്‍ന്ന ആത്മതത്വപ്രാകട്യവുമുണ്ടാകുന്നു.)

ഇവിടെ വെറ്റിലയും പാക്കും തമോഗുണ, രജോഗുണ പ്രതീകമായി ഉപയോഗിക്കുന്പോള്‍ സാത്വികഗുണം പ്രകടിപ്പിക്കാന്‍ ധനം കൂടി ഇവയോടൊപ്പം . (ദക്ഷിണ നമ്മുടെ മനസ്സിന്‍റെ സാത്വിക ശുദ്ധിയില്‍ നിന്നും ഉദയം ചെയ്തു എന്നു കാട്ടാന്‍) കൂടാതെ വെറ്റിലത്തുന്പ് നമുക്ക് നേരെ വച്ച് ദക്ഷിണ നല്‍കുന്നതും പൂജകനില്‍ നിന്നും പുണ്യം നമ്മിലേക്ക് ഒഴുകിയിറങ്ങുവാനാകുന്നു.

ദക്ഷിണ നല്‍കുന്നതിന് വെറ്റിലത്തുന്പ് രണ്ടു രീതിയില്‍ വയ്ക്കും. ദേവപൂജയ്ക്കു ശേഷം ദക്ഷിണ നല്‍കുന്പോള്‍ വെറ്റിലത്തുന്പ് ദക്ഷിണ കൊടുക്കുന്ന ആളിന്‍റെ നേരെ ഇരിക്കണം. ദേവകാര്യാര്‍ത്ഥം അഥവാ ഗുരു, ആശ്രമം, ക്ഷേത്രം, സല്‍ക്കര്‍മ്മം ഇവയ്ക്കായി നല്‍കുന്പോള്‍ വെറ്റിലത്തുന്പ് കൊടുക്കേണ്ട ആളിനു നേരെയായിരിക്കണം. ഇത് നമ്മില്‍ കര്‍മ്മസ്വരൂപണം അവിടേക്ക് ചെല്ലുന്നു എന്നു കാട്ടുവാനാണ്.

ദാനവും, ദക്ഷിണയും, സമര്‍പ്പണവും ഒരു മഹത്തായ ജീവിതാദര്‍ശത്തേക്കൂടി കുറിക്കുന്നതാണ്. സാമൂഹികമായ ഒരു ഭദ്രജീവിതവും വലിയ ഒരു രാജ്യതന്ത്രവും കൂടിയായി ദാന-ദക്ഷിണാ-സമര്‍പ്പണങ്ങളെ കാണാവുന്നതാണ്. ദാനവും, ദക്ഷിണയും സമര്‍പ്പണവും ഒന്നല്ല എന്നു മുന്പേ കണ്ടുവല്ലോ.

ദാനം മഹാപുണ്യമെന്നു ശാസ്ത്രവചനമുണ്ട്. "ദാനം' മഹാധര്‍മ്മങ്ങളില്‍ ഒന്നുമാണ്. സ്വശരീരം ദാനം ചെയ്ത് എത്രയോ ധര്‍മ്മാത്മാക്കള്‍ ഈ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ദാനം എന്ന് ഉദ്ദേശിച്ചിട്ടുള്ളത് ത്യാഗമെന്നുള്ളതിനേയാണ്. ത്യജിക്കുക എന്നാല്‍ തനിക്കു വിലപിടിപ്പുള്ളതെന്നു വിശ്വസിച്ചിരിക്കുന്ന ഭൗതിക വസ്തുക്കള്‍ മറ്റാര്‍ക്കെങ്കിലും ഉപയോഗ്യമാക്കാന്‍ നല്‍കുക എന്നര്‍ത്ഥം.

അന്നമുള്ളവന്‍ അത്, വസ്ത്രമുള്ളവന്‍ അത്, ഭൂമിയുള്ളവന്‍ അത്, പശുക്കളുള്ളവര്‍ അത് ഇവയെല്ലാം ദാനം ചെയ്യാവുന്നതാണ്. ഉത്തമനായ രാജാവ് ബ്രാഹ്മണനു മാത്രമല്ല, നിരാലംഭനായ ശൂദ്രനും ഭൂമി ഗൃഹാദികള്‍ ദാനം ചെയ്തിരുന്നു. സ്വന്തം മുതലിനോടുള്ള അത്യാസക്തി ഇല്ലാതാക്കലാണ് ദാനം ചെയ്യുന്നതിന്‍റെ മറൊരു ഉദ്ദേശം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :