കൂടല്‍മാണിക്യം ക്ഷേത്രം

WEBDUNIA| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2007 (15:02 IST)

ക്ഷേത്രത്തിന്‌ ആറ്‌ തന്ത്രിമാര്‍

ആറു തന്ത്രിമാരുള്ള കേരളത്തിലെ ഏക ക്ഷേത്രമാണിത്‌. കുറുമ്പ്രനാട്ടില്‍നിന്നും വന്ന പുത്തിരില്ലത്തിന്‌ കാരാണ്മയാണ്‌ മേല്‍ശാന്തിസ്ഥാനം. നേരത്തെ പുലാക്കുട്ടി ഇല്ലത്തിനായിരുന്നു എന്നു പഴമ. പുറപ്പെടാശാന്തിയാണ്‌ ഇവിടെയുള്ളത്‌.

അണിമംഗലം, നടുവം, പാറപ്പുറം, കുന്നം എന്നിവര്‍ക്കാണ്‌ കീഴ്ശാന്തി കാരാണ്മ. നടുവം അന്യം നിന്നതിനാല്‍ എടശ്ശേരിക്കു കിട്ടി. മണക്കാടാണ്‌ പരികര്‍മ്മി. മൂത്തതുമാര്‍: കോളോം, കിട്ടത്ത്‌, ചിറയത്ത്‌ പട്ടോല, തുരുത്തിക്കാട്ടുമേനോന്‍ എന്ന്‌ പഴയ ക്രമം.

ആദ്യം രണ്ടു തന്ത്രിമാരായിരുന്നു. തരണനെല്ലൂരും അണിമംഗലവും. ഓതിക്കോനായിരുന്ന വേളൂക്കര നകരമണ്ണിനും പിന്നീടു തന്ത്രിസ്ഥാനം കിട്ടി. തരണനെല്ലൂര്‍ ഇല്ലം നാലായതിനാല്‍ (നെടുമ്പള്ളി തരണനെല്ലൂര്‍, വെളുത്തേടത്ത്‌ തരണനെല്ലൂര്‍, കിടങ്ങശ്ശേരി തരണനെല്ലൂര്‍, തെക്കിനിയടത്ത്‌ തരണനെല്ലൂര്‍) ഇപ്പോള്‍ ആറു തന്ത്രമാരാണ്‌.

ആണ്‍കുട്ടികളുണ്ടാകുന്നതിന്‌ കൂട്ടുപായസവും പെണ്‍കുട്ടികളുണ്ടാകുന്നതിന്‌ വെള്ളനേദ്യവും, ഉദരരോഗത്തിന്‌ വഴുതന നേദ്യവും, അംഗുലിയാംഗം കൂത്തും വഴിപാടുകള്‍. കൂത്തിനവകാശം അമയന്നൂരിനാണ്‌. ഇടവത്തില്‍ ഉത്രാടം മുതല്‍ 40 ദിവസമാണ്‌ കൂത്ത്‌. 28 ദിവസം പ്രബന്ധവും 12 ദിവസം അംഗുലീയാംഗവും.

മൂലക്കുരുവിനും അര്‍ശ്ശസ്സിനും ഇവിടെ നെയ്യാടി സേവകഴിക്കും.മഴ പെയ്യാനും പെയ്യാതിരിക്കാനും താമരമാല വഴിപാടും. തൃപ്പുത്തരിക്കു പൈറ്റ്‌ ദിവസം കൂട്ടഞ്ചേരി മൂസ്സ്‌ കൊണ്ടുവരുന്ന മുക്കുടിനേദ്യമുണ്ട്‌ ക്ഷേത്രത്തില്‍. ഇതു പ്രസിദ്ധമായ ഒരു മരുന്നാണ്‌. മുക്കുടിക്ക്‌ വലിയ തിരക്കുണ്ടാവും .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :